ഡെൽഹി: രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്‌ഥയെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശ്. ബിബിസി ഓഫിസിൽ ആദായ നികുതി വകുപ്പ് പരിശോധന നടത്തുന്നതിനെതിരെ രൂക്ഷമായി പ്രതികരിക്കുക ആയിരുന്നു അദ്ദേഹം.
അദാനിയുടെ വിഷയത്തിൽ പ്രതിപക്ഷം ജെപിസി അന്വേഷണം ആവശ്യപ്പെടുന്നു. എന്നാൽ സർക്കാർ ബിബിസിയിൽ പരിശോധന നടത്തുന്നുവെന്ന് ജയറാം രമേശ് പരിഹസിച്ചു. ‘വിനാശ കാലേ വിപരീത ബുദ്ധി’യെന്നാണ് അദ്ദേഹം പ്രതികരിച്ചത്.
ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ഡോക്യുമെന്ററി വിവാദം നിലനിൽക്കുന്നതിനിടെയാണ് പരിശോധന. ഡെൽഹിയിലെയും മുംബൈയിലെയും ഓഫിസുകളിലാണ് പരിശോധന നടക്കുന്നത്. ഇന്ന് രാവിലെ 11:30നാണ് ആദായനികുതി ഉദ്യോഗസ്‌ഥർ ബിബിസി ഓഫിസിൽ എത്തിയത്. ബിബിസി ജീവനക്കാരുടെ ഫോണുകൾ പിടിച്ചെടുത്തു. ഡെൽഹിയിൽ എട്ട് ഉദ്യോഗസ്‌ഥരാണ് പരിശോധന നടത്തുന്നത്.
മുംബൈയിൽ ബിബിസി സ്‌റ്റുഡിയോ ഓഫിസിലാണ് റെയ്‌ഡ് നടക്കുന്നത്. അക്കൗണ്ട്, ധനകാര്യ ഡിപ്പാർട്ട്മെന്റ് എന്നിവയിലെ ഉദ്യോഗസ്‌ഥരുടെ ലാപ്പ് ടോപ്പുകൾ, കംപ്യൂട്ടറുകൾ എന്നിവ പിടിച്ചെടുത്തതായി ആദായ നികുതി വകുപ്പ് വൃത്തങ്ങൾ വ്യക്‌തമാക്കി.
Kerala News: സംസ്‌ഥാനത്തെ എല്ലാ ബസുകളിലും ക്യാമറ ഘടിപ്പിക്കാൻ നിർദേശം