കൊച്ചി: കേരള ബ്ളാസ്‌റ്റേഴ്‌സ് ഫുട്‌ബോൾ സെലക്ഷൻ ട്രയൽസ് തടഞ്ഞതിൽ പ്രതിഷേധം ശക്‌തമാകുന്നു. ഇന്ന് രാവിലെയാണ് സിപിഎം നേതാവും കുന്നത്തുനാട് എംഎൽഎയുമായ പിവി ശ്രീനിജൻ, സെലക്ഷൻ ട്രയൽസ് തടഞ്ഞത്. സെലക്ഷൻ ട്രയൽസ് നടക്കുന്ന കൊച്ചി പനമ്പിള്ളി നഗർ സ്‌കൂളിന്റെ ഗേറ്റ് എംഎൽഎ പൂട്ടിയതോടെ സെലക്ഷനെത്തിയ നൂറിലധികം കുട്ടികൾക്കാണ് ഒരു മണിക്കൂറോളം ഗേറ്റിന് പുറത്ത് നിൽക്കേണ്ടി വന്നത്
എറണാകുളം ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡണ്ട് കൂടിയാണ് പിവി ശ്രീനിജൻ എംഎൽഎ. സ്‌പോർട്‌സ് കൗൺസിലിന് വാടക നൽകിയിട്ടില്ലെന്ന് ആരോപിച്ചാണ് എംഎൽഎ അണ്ടർ 17 സെലക്ഷൻ ട്രയൽ തടഞ്ഞത്. ഗേറ്റ് പൂട്ടിയതോടെ പ്രതിഷേധവുമായി രക്ഷിതാക്കളും രംഗത്തെത്തി. സംഭവം വിവാദമായതോടെ പൂട്ടിയിട്ട ഗേറ്റ് അധികൃതരെത്തി തുറന്നു കൊടുത്തു. കോർപറേഷൻ കൗൺസിലർമാർ സ്‌ഥലത്ത് എത്തിയാണ് ഗേറ്റ് തുറന്നത്.
സ്‌പോർട്‌സ് കൗൺസിലിന് ലഭിക്കേണ്ട വാടക ലഭിക്കാത്തത് കൊണ്ടാണ് ഗേറ്റ് പൂട്ടിയതെന്ന് എംഎൽഎ പറഞ്ഞു. കഴിഞ്ഞ എട്ടു മാസത്തെ വാടകയായ 8 ലക്ഷം രൂപ കുടിശിക ഉണ്ടെന്നും എംഎൽഎ പറഞ്ഞു. വാടക കുടിശിക തീർക്കണം എന്നാവശ്യപ്പെട്ട് ബ്ളാസ്‌റ്റേഴ്‌സിന് കത്ത് അയച്ചിരുന്നുവെന്നും പ്രതികരണം ഉണ്ടായില്ലെന്നും എംഎൽഎ പറഞ്ഞു. അനുമതി തേടി ടീം കത്ത് നൽകാത്തതിലുള്ള ആശയക്കുഴപ്പം മാത്രമാണ് നിലവിൽ ഉണ്ടായതെന്നും രാത്രിയാവുമ്പോൾ ഗ്രൗണ്ടിന്റെ ഗേറ്റ് അടച്ചിടാറുണ്ടെന്നും എംഎൽഎ പറഞ്ഞു.
എന്നാൽ, വാടക കൃത്യമായി നൽകിയിരുന്നുവെന്ന് വ്യക്‌തമാക്കി കേരള ബ്ളാസ്‌റ്റേഴ്‌സ് അധികൃതർ രംഗത്തെത്തിയിരുന്നു. സംസ്‌ഥാന സ്‌പോർട്‌സ് കൗൺസിലുമായാണ് കരാറെന്നും ബ്ളാസ്‌റ്റേഴ്‌സ് ടീം മാനേജ്‌മന്റ് ചൂണ്ടിക്കാട്ടി. സ്‌കൂൾ ഗ്രൗണ്ടിന്റെ വാടക കൃത്യമായി സംസ്‌ഥാന സ്‌പോർട്‌സ് കൗൺസിലിന് നൽകിയിട്ടുണ്ടെന്നും ബ്ളാസ്‌റ്റേഴ്‌സ് അധികൃതർ വ്യക്‌തമാക്കി. ഈ സാഹചര്യത്തിൽ എന്ത് അടിസ്‌ഥാനത്തിലാണ് ഗേറ്റ് പൂട്ടിയതെന്ന് അറിയില്ലെന്നും ബ്ളാസ്‌റ്റേഴ്‌സ് ടീം മാനേജ്‌മന്റ് പ്രതികരിച്ചു.
Most Read: രജതജൂബിലി നിറവിൽ കേരള നിയമസഭാ മന്ദിരം; ആഘോഷങ്ങൾ ഉപരാഷ്‌ട്രപതി ഉൽഘാടനം ചെയ്യും