തിരുവനന്തപുരം: ഇക്കുറി നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത് 11 വനിതകൾ. ഇതിൽ പത്ത് പേരും ചരിത്ര വിജയം നേടിയ ഇടത് മുന്നണിയിൽ നിന്നാണ്. ഒരു വനിതാ പ്രതിനിധി മാത്രമേ യുഡിഎഫിൽ നിന്നും സഭയിലേക്ക് എത്തിയുള്ളു. മല്‍സരിച്ച 15 എല്‍ഡിഎഫ് സ്‌ഥാനാര്‍ഥികളില്‍ പത്തുപേരും വിജയം വരിച്ചു.
ആരോഗ്യമന്ത്രി കെകെ ശൈലജ ഭൂരിപക്ഷത്തിന്റെ കാര്യത്തില്‍ ചരിത്രം സൃഷ്‌ടിച്ചു. 2016ല്‍ ഇപി ജയരാജന്‍ നാല്‍പ്പതിനായിരത്തില്‍ അധികം ഭൂരിപക്ഷം നേടിയ മണ്ഡലത്തില്‍ 61,000ലധികം വോട്ടാണ് കെകെ ശൈലജ ഇവിടെ എതിർ സ്‌ഥാനാർഥിയേക്കാൾ അധികം നേടിയത്.
വീണ ജോര്‍ജ്, യു പ്രതിഭ, ആര്‍ ബിന്ദു, ഒഎസ് അംബിക, കെ ശാന്തകുമാരി, കാനത്തില്‍ ജമീല, ജെ ചിഞ്ചുറാണി, ദലീമ ജോജോ, സികെ ആശ എന്നിവരാണ് സഭയില്‍ ഇനി എല്‍ഡിഎഫിനെ പ്രതിനിധീകരിക്കുന്ന വനിതാ എംഎല്‍എമാര്‍. വടകരയില്‍നിന്ന് വിജയിച്ച കെകെ രമ മാത്രമാണ് ഏക യുഡിഎഫ് പ്രതിനിധിയായി സഭയിലെത്തുക.
കഴിഞ്ഞ സഭയില്‍ എല്‍ഡിഎഫിന്റെ മാത്രം എട്ട് വനിതാ എംഎല്‍എമാരാണ് ഉണ്ടായിരുന്നത്. ഇതില്‍ രണ്ടുപേര്‍ മന്ത്രി സ്‌ഥാനവും വഹിച്ചു. ആരോഗ്യ വകുപ്പിനെ കെകെ ശൈലജയും ഫിഷറീസ് വകുപ്പിനെ ജെ മേഴ്‌സിക്കുട്ടിയമ്മയും മുന്നില്‍നിന്ന് നയിച്ചു. മേഴ്‌സികുട്ടിയമ്മ ഇത്തവണയും മല്‍സരിച്ചുവെങ്കിലും ജയിക്കാനായില്ല.
യുഡിഎഫിനായി പി കെ ജയലക്ഷ്‌മി, പത്‌മജ വേണുഗോപാല്‍, ബിന്ദു കൃഷ്‌ണ ഉള്‍പ്പെടയുള്ള 12 പേര്‍ മൽസര രംഗത്തുണ്ടായിട്ടും ജയിച്ചത് കോണ്‍ഗ്രസ് പിന്തുണയില്‍ വടകരയില്‍ മൽസരിച്ച ആര്‍എംപിയിലെ കെ കെ രമ മാത്രമാണ്. ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം ശോഭ സുരേന്ദ്രനും വന്‍ തോല്‍വി നേരിടേണ്ടി വന്നു. 20 മണ്ഡലങ്ങളിലാണ് ബിജെപി വനിതകളെ മൽസരിപ്പിച്ചത്. എന്നാൽ ആരെയും ജയിപ്പിക്കാൻ കഴിഞ്ഞില്ല.
Read Also: മുഖ്യമന്ത്രി പിണറായി വിജയന് അഭിനന്ദനവുമായി എംഎ യൂസഫലി