കൽപ്പറ്റ: ചുണ്ടേൽ ആനപ്പാറയിൽ മൂന്ന് പശുക്കളെ കൊന്നുവെന്ന് കരുതുന്ന കടുവകളുടെ ചിത്രം ക്യാമറയിൽ പതിഞ്ഞു. രണ്ട് വലിയ കടുവകളുടെ ദൃശ്യങ്ങളാണ് ക്യാമറയിൽ പതിഞ്ഞത്. എന്നാൽ, ഇക്കാര്യത്തിൽ വനംവകുപ്പ് സ്‌ഥിരീകരണം നൽകിയിട്ടില്ല.
കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി ആനപ്പാറ കടുവാ ഭീതിയിലാണ്. ചൊവ്വാഴ്‌ച രാത്രിയും കടുവ എത്തി നേരത്തെ കൊന്ന പശുവിന്റെ ഭാഗങ്ങൾ കൂടി ഭക്ഷിച്ചിരുന്നു. കടുവയുടെ സാന്നിധ്യം സ്‌ഥിരീകരിച്ചതോടെ എസ്‌റ്റേറ്റിലെ ആനപ്പാറ ഡിവിഷനിൽ വനംവകുപ്പിന്റെ ക്യാംപ് പ്രവർത്തനം തുടങ്ങിയിരുന്നു. പ്രദേശത്ത് സ്‌ഥാപിച്ച ക്യാമറകളിലെ ദൃശ്യങ്ങൾ പരിശോധിച്ച് കടുവയെ നിരീക്ഷിക്കാനായിരുന്നു നീക്കം.
ഈ ക്യാമറകളിലാണ് കടുവകളുടെ ദൃശ്യം പതിഞ്ഞതെന്നാണ് വിവരം. ആശങ്കപ്പെടേണ്ട കാര്യമില്ലെന്നാണ് നേരത്തെ വനംവകുപ്പ് അറിയിച്ചത്. എന്നാൽ, രണ്ട് കടുവകളുടെ ദൃശ്യം പ്രചരിച്ചതോടെ നാട്ടുകാർ ആശങ്കയിലാണ്. തേയിലത്തോട്ടത്താൽ ചുറ്റപ്പെട്ട മേഖലയാണിത്. ക്ഷീരകർഷകരും തോട്ടം തൊഴിലാളികളുമാണ് താമസക്കാരിൽ ഏറെയും. അടുത്തിടെ ഇവിടെ വന്യമൃഗ ശല്യം രൂക്ഷമാണ്.
Most Read| കിളിമഞ്ചാരോ കീഴടക്കി അഞ്ച് വയസുകാരൻ; ഇന്ത്യക്ക് അഭിമാന റെക്കോർഡ്








































