ദുബായ്: തൊഴിൽ മേഖല, തസ്‌തിക എന്നിവ പരിഗണിക്കാതെ അപേക്ഷകരുടെ ശമ്പളത്തിന്റെ അടിസ്‌ഥാനത്തിൽ ഫാമിലി വിസ അനുവദിക്കാനുള്ള തീരുമാനവുമായി യുഎഇ. 3000 ദിർഹം (ഏകദേശം 68,000) രൂപ മാസശമ്പളവും താമസ സൗകര്യവുമുള്ള ആർക്കും ഇനി കുടുംബത്തെ എത്തിക്കാം. താമസ സൗകര്യത്തിന്റെ ചിലവ് സ്‌പോൺസർ വഹിക്കണം.
4000 ദിർഹം (ഏകദേശം 91,000) രൂപ ശമ്പളം ഉള്ളവർക്ക് താമസ സൗകര്യം ഉണ്ടെങ്കിൽ സ്‌പോൺസറുടെ സഹായമില്ലാതെ കുടുംബത്തെ എത്തിക്കാം. പിതാവ് യുഎഇയിൽ ജോലി ചെയ്യുന്നുണ്ടെങ്കിൽ മക്കളുടെ സ്‌പോൺസർഷിപ്പ് മാതാവിന് ലഭിക്കില്ല. പിതാവിന്റെ വിസയിൽ തന്നെ എത്തണം. ജോലി ചെയ്യാൻ അനുമതിയില്ലാത്ത താമസ വിസയാണ് മക്കൾക്ക് ലഭിക്കുക.
ഉദ്യോഗസ്‌ഥർക്കും സംരംഭകർക്കും കുടുംബ വിസക്ക് അപേക്ഷിക്കാനും അനുമതിയുണ്ട്. ഭാര്യക്കും 18 വയസ് കഴിയാത്ത ആൺകുട്ടികൾക്കും അവിവാഹിതരായ പെൺമക്കൾക്കും കുടുംബ നാഥന്റെ സ്‌പോൺസർഷിപ്പിൽ വിസ ലഭിക്കും. എന്നാൽ, യുഎഇയിൽ പഠിക്കുന്ന ആൺകുട്ടികൾക്ക് ഒരുവർഷ കാലാവധിയുള്ള വിസയാകും ലഭിക്കുക. ഇത് പഠനം കഴിയും വരെ പുതുക്കാം.
താൽക്കാലിക വിസയിൽ എത്തിയവരെ സ്‌ഥിരം ആശ്രിത വിസയിലേക്ക് മാറ്റുമ്പോൾ കുടുംബം രാജ്യത്തെത്തിയ ദിവസം മുതൽ രണ്ടു മാസത്തിനകം സ്‌പോൺസർഷിപ്പ് മാറ്റത്തിനുള്ള നടപടികൾ പൂർത്തിയാക്കണം. കുടുംബനാഥന്റെ വിസാ കാലാവധി വരെ കുടുംബത്തിനും രാജ്യത്ത് കഴിയാം. 18 വയസിന് മുകളിലുള്ളവർക്ക് വിസാ നടപടികൾ പൂർത്തിയാക്കാൻ മെഡിക്കൽ സർട്ടിഫിക്കറ്റ് നിർബന്ധമാണ്.
Most Read| ഹേമ കമ്മിറ്റി റിപ്പോർട്; നടി രഞ്‌ജിനിയുടെ ഹരജി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളി