ദുബായ്: വിവിധ മേഖലകളിൽ സ്വദേശിവൽക്കരണ നിയമം നിർബന്ധമാക്കി യുഎഇ. 20 മുതൽ 49 വരെ ജീവനക്കാരുള്ള സ്‌ഥാപനങ്ങളിൽ ഒരു സ്വദേശിയെ നിർബന്ധമായും നിയമിച്ചിരിക്കണം. ഡിസംബർ 31ന് മുൻപ് നിയമനം പൂർത്തിയാക്കണമെന്നും വൈകിയാൽ നടപടിയുണ്ടാകുമെന്നും മാനവ വിഭവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം കർശന മുന്നറിയിപ്പ് നൽകി.
ഐടി, സാമ്പത്തിക രംഗത്തുള്ള ഇൻഷുറൻസ് കമ്പനികൾ, റിയൽ എസ്‌റ്റേറ്റ്, പ്രഫഷണൽ- സാങ്കേതിക മേഖലയിലെ സ്‌ഥാപനങ്ങൾ, അഡ്‌മിനിസ്‌ട്രേറ്റീവ്, സപ്പോർട്ടീവ്, വിദ്യാഭ്യാസം, ആരോഗ്യ-സാമൂഹിക രംഗം, കല-വിനോദം-ഖനനം- ക്വാറി, നിർമാണ വ്യവസായങ്ങൾ, മൊത്ത-ചില്ലറ വ്യാപാര സ്‌ഥാപനങ്ങൾ, ഗതാഗതം, സംഭരണ മേഖല, ഹോസ്‌പിറ്റാലിറ്റി എന്നീ മേഖലകളിലാണ് നിയമം കർശനമാക്കിയത്.
നിലവിലുള്ള സ്വദേശികളെ നിലനിർത്തിയാകണം പുതിയ നിയമനമെന്നാണ് വ്യവസ്‌ഥ. ഇതിനായി സമയപരിധി അവസാനിക്കുന്നതുവരെ കാത്തിരിക്കരുതെന്നും കമ്പനികളെ മന്ത്രാലയം അറിയിച്ചു. കൂടാതെ, എല്ലാ സ്വദേശി ജീവനക്കാരുടെയും വിശദാംശങ്ങൾ രാജ്യത്തെ ജനറൽ പെൻഷൻ ആൻഡ് സോഷ്യൽ സെക്യൂരിറ്റി അതോറിറ്റിയിൽ രജിസ്‌റ്റർ ചെയ്യണം.
നിയമനം ലഭിച്ചവരുടെ വേതനം ഡബ്ളുപിഎസ് വഴി വിതരണം ചെയ്യണം. ഓരോ വർഷവും സ്‌ഥാപനത്തിലെ സ്വദേശി പ്രാതിനിധ്യം കൂടുന്ന തരത്തിലാകണം സ്വദേശിവൽക്കരണമെന്നും മന്ത്രാലയം ഓർമിപ്പിച്ചു. അതിനാൽ, ഈ വർഷം സ്വദേശിയെ നിയമിച്ചവർ അടുത്തവർഷം മറ്റൊരു സ്വദേശിയെ നിയമിക്കണം. അതേസമയം, 20ൽ താഴെ തൊഴിലാളികൾ ജോലി ചെയ്യുന്ന കമ്പനികൾക്ക് നിയമം ബാധകമല്ല.
ഈ വർഷത്തെ നിയമന ക്വോട്ട നികത്താത്ത കമ്പനികൾക്ക് മന്ത്രാലയം ജനുവരിയിൽ 96,000 ദിർഹം സാമ്പത്തിക ബാധ്യത ചുമത്തും. അടുത്തവർഷവും നിയമനം പൂർത്തിയാക്കാതിരുന്നാൽ കമ്പനികൾ മന്ത്രാലയത്തിൽ അടക്കേണ്ടത് 1.08 ലക്ഷം ദിർഹമായിരിക്കും. യോഗ്യരായ സ്വദേശികളെ ലഭിക്കാൻ സർക്കാർ നിയമന കൗൺസിലായി നാഫിസുമായി സഹകരിക്കാൻ കമ്പനികളോടെ മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.
Most Read| സ്വയം വളരും, രൂപം മാറും; ജീവനുള്ള കല്ലുകൾ ഭൂമിയിൽ!