അബുദാബി: പൊതുസ്‌ഥലങ്ങളിൽ മാസ്‌ക് ഉപയോഗം ഒഴിവാക്കാൻ നടപടികൾ ആരംഭിച്ച് യുഎഇ. മാർച്ച് ഒന്ന് മുതൽ തീരുമാനം പ്രാബല്യത്തിൽ വരും. കോവിഡ് രോഗികളുമായി സമ്പർക്കത്തിൽ വന്നവർക്കുള്ള ക്വാറന്റെയ്‌ൻ ചട്ടങ്ങളിലടക്കം വലിയ മാറ്റങ്ങളാണ് യുഎഇ വെള്ളിയാഴ്‌ച പ്രഖ്യാപിച്ചത്. പൊതുഇടങ്ങളിൽ മാസ്‌ക് ഒഴിവാക്കാമെങ്കിലും അടച്ചിട്ട സ്‌ഥലങ്ങളിൽ മാസ്‌ക് നിയന്ത്രണം തുടരുമെന്നും ദേശീയ ദുരന്ത നിവാരണ സമിതി വ്യക്‌തമാക്കി.
കോവിഡ് ബാധിതരുടെ ഐസൊലേഷൻ രീതിക്ക് വ്യത്യാസമില്ല. എന്നാൽ, സമ്പർക്കത്തിൽ വന്നവർക്ക് ക്വാറന്റെയ്‌ൻ നിർബന്ധമില്ല. ഇവർ അഞ്ച് ദിവസത്തിനിടെ രണ്ട് തവണ പിസിആർ പരിശോധന നടത്തണമെന്നും നിർദ്ദേശമുണ്ട്. കോവിഡ് കേസുകളിൽ തുടർച്ചയായി ഉണ്ടായ കുറവാണ് നിയന്ത്രണങ്ങളിൽ ഇളവ് പ്രഖ്യാപിക്കാൻ കാരണം. പൂർണമായ രീതിയിൽ രാജ്യത്തെ സാധാരണ നിലയിലേക്ക് തിരികെ എത്തിക്കാനുള്ള ശ്രമത്തിലാണ് യുഎഇ.
പള്ളികളിൽ ആളുകൾ തമ്മിലുള്ള ഒരു മീറ്റർ നിയന്ത്രണം തുടരും. വാക്‌സിൻ എടുക്കാത്ത യാത്രക്കാർ 48 മണിക്കൂറിനുള്ളിൽ എടുത്ത കോവിഡ് നെഗറ്റീവായ ക്യുആർ കോഡ് സഹിതമുള്ള പിസിആർ പരിശോധനാ റിപ്പോർട് കൈവശം കരുതണം. വിനോദ സഞ്ചാര മേഖലയിലെ സാമൂഹ്യ അകലം പാലിക്കൽ വേണ്ടെന്നും ദേശീയ ദുരന്ത നിവാരണ സമിതി വ്യക്‌തമാക്കി.
Most Read: യുക്രൈനില്‍ കുടുങ്ങിയ ഇന്ത്യക്കാരുടെ യാത്ര സൗജന്യം; കേന്ദ്ര സർക്കാർ







































