ഹരാരെ: അണ്ടർ 19 ലോകകപ്പ് ഫൈനലിൽ കിരീടമുയർത്തി ഇന്ത്യൻ യുവതാരങ്ങൾ. 100 റൺസിന് വമ്പൻ വിജയം നേടിയ ഇന്ത്യ, ലോകകപ്പിലെ ആറാം കിരീടത്തിലാണ് മുത്തമിട്ടത്. മൽസരത്തിൽ 412 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ളണ്ട് 40.2 ഓവറിൽ 311 റൺസെടുത്ത് ഓൾഔട്ടായി.
ബാറ്റിങ്ങിൽ ഒരു മഹാപ്രളയം കണക്കെ ഇന്ത്യൻ ബാറ്റർമാർ റൺസ് അടിച്ച് കൂട്ടിയപ്പോൾ, ഇംഗ്ളണ്ടിന്റെ കിരീട സ്വപ്നങ്ങൾ വെറും മണൽക്കൊട്ടാരം പോലെ തകർന്നടിഞ്ഞു. കൗമാര ക്രിക്കറ്റിലെ ഇന്ത്യയുടെ ആധിപത്യം ഊട്ടിയുറപ്പിക്കുന്നതായിരുന്നു ഹരാരെ സ്പോർട്സ് ക്ളബിലെ ഈ സമ്പൂർണ വിജയം.
വെറും 14 വയസുകാരനായ വൈഭവ് സൂര്യവംശി എന്ന ബാറ്റിങ് വിസ്മയമാണ് ഈ ഫൈനലിന്റെ വിധി കുറിച്ചതെന്ന് നിസ്സംശയം പറയാം. മൈതാനത്തിന്റെ നാലുപാടും സിക്സറുകളും ഫോറുകളും പായിച്ച്, വെറും 80 പന്തിൽ 175 റൺസ് നേടിയ വൈഭവന്റെ പ്രകടനം ഇംഗ്ളണ്ട് ബൗളർമാരുടെ ആത്മവിശ്വാസം തകർത്തു.
അസാമാന്യമായ കരുത്തും പക്വതയും ഒത്തുചേർന്ന ഈ ഇന്നിങ്സ് അണ്ടർ 19 ലോകകപ്പ് ചരിത്രത്തിലെ തന്നെ സമാനതകളില്ലാത്ത പോരാട്ടവീര്യമായി വാഴ്ത്തപ്പെടുകയാണ്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 411 റൺസ് നേടി. വൈഭവ് സൂര്യവംശിയുടെ റെക്കോർഡ് സെഞ്ചുറിയുടെ (175) കരുത്തിൽ ഇന്ത്യ പടുത്തുയർത്തിയ കൂറ്റൻ സ്കോറിനെതിരെ പൊരുതിയ ഇംഗ്ളണ്ട് 40.2 ഓവറിൽ 311ന് ഓൾഔട്ടായി.
Most Read| ‘ഇറാനിലുള്ള യുഎസ് പൗരൻമാർ ഉടൻ രാജ്യം വിടണം; ജാഗ്രത പാലിക്കുക’








































