ടെൽ അവീവ്: ഇസ്രയേൽ യുദ്ധം ഉടൻ അവസാനിപ്പിക്കണമെന്ന് യുഎൻ പൊതുസഭ. ജോർദാൻ അവതരിപ്പിച്ച പ്രമേയം പാസായി. 120 രാജ്യങ്ങൾ പ്രമേയത്തെ അനുകൂലിച്ചു. 14 രാജ്യങ്ങൾ എതിർത്തു. ഇന്ത്യ ഉൾപ്പടെ 45 രാജ്യങ്ങൾ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. അമേരിക്കയും ഇസ്രയേലും ഉൾപ്പടെയുള്ള 14 രാജ്യങ്ങളാണ് പ്രമേയത്തോട് വിയോജിച്ചത്. പ്രമേയം അപകീർത്തികരമെന്ന് ഇസ്രായേൽ പ്രതികരിച്ചു.
അടിയന്തിര വെടിനിർത്തൽ വേണമെന്നും ഗാസയിൽ ഉള്ളവർക്ക് സഹായമെത്തിക്കാനുള്ള തടസം നീക്കണമെന്നും പ്രമേയത്തിൽ ആവശ്യപ്പടുന്നു. എന്നാൽ, ഹമാസിന്റെ ആക്രമണത്തെ അപലപിക്കണമെന്ന കാനഡയുടെ ഭേദഗതി പാസായില്ല. അതേസമയം, ഗാസയിൽ ആക്രമണം ശക്തമാക്കുകയാണ് ഇസ്രയേൽ. അതിർത്തിയോട് ചേർന്ന് മൂന്നിടത്താണ് ശക്തമായ അഭയാർഥി സമീപവും ഇസ്രയേൽ സൈന്യം ബോംബുകൾ വർഷിച്ചതായി റിപ്പോർട്ടുകളുണ്ട്.
കരമാർഗമുള്ള ആക്രമണം ഇന്നലെ രാത്രി മുതൽ തുടങ്ങുമെന്ന് ഇസ്രയേൽ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെ ഗാസയിൽ ടാങ്കുകൾ ഉൾപ്പടെ വിന്യസിച്ചതായി ഇസ്രയേൽ സൈന്യം അവകാശപ്പെട്ടതായി വിദേശ മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്തു. ഇസ്രയേൽ ആക്രമണം കടുപ്പിച്ചതോടെ ഗാസയിലെ വാർത്താവിനിമയ ബന്ധം പൂർണമായും തകർന്നു. മൊബൈൽ, ഇന്റർനെറ്റ് സേവനമടക്കം പൂർണമായും തകർന്നുവെന്ന് മൊബൈൽ സർവീസ് കമ്പനി അറിയിച്ചു.
വാർത്താവിനിമയ ബന്ധം നിലച്ചതോടെ പരിക്കേറ്റവരെ ഉൾപ്പടെ ആശുപത്രിയിൽ എത്തിക്കാനാവാത്ത സാഹചര്യമാണ്. അതേസമയം, സംഘർഷം ആവസാനിപ്പിക്കാൻ ഖത്തറിന്റെ മധ്യസ്ഥതയിൽ നടക്കുന്ന ചർച്ചകളിൽ പ്രതീക്ഷയർപ്പിക്കുകയാണ് ഇസ്രയേൽ. വെടി നിർത്താനും ബന്ദികളെ മോചിപ്പിക്കാനുമുള്ള ധാരണക്ക് വൈകാതെ വഴിയിറങ്ങുമെന്നാണ് ഖത്തർ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന അൽ ജസീറ ചാനൽ റിപ്പോർട് ചെയ്യുന്നത്. എന്നാൽ, ഗാസയിൽ ഇസ്രയേൽ വെടി നിർത്തിയാൽ മാത്രം ബന്ദികളെ മോചിപ്പിക്കാമെന്നാണ് ഹമാസ് നിലപാട്.
ഇതിനിടെ, ഇസ്രയേൽ കരസേനാ വ്യോമസേനയുടെ പിന്തുണയോടെ വടക്കൻ ഗാസയിൽ വീണ്ടും മിന്നലാക്രമണം നടത്തി. വ്യോമാക്രമണം കിഴക്കൻ ഗാസയിലേക്ക് കൂടി വ്യാപിപ്പിക്കുകയും ചെയ്തു. ഈ മാസം ഏഴ് മുതൽ ഇതുവരെ 7,326 പലസ്തീൻകാർ കൊല്ലപ്പെട്ടതായി ഗാസ ആരോഗ്യമന്ത്രാലയം അറിയിച്ചു. ഗാസയിൽ ജലവിതരണം ഉൾപ്പടെ അടിസ്ഥാന സേവനങ്ങളെല്ലാം താറുമാറായി ജനം ഗുരുതരമായ അനാരോഗ്യത്തിന്റെ വക്കിലാണെന്ന് യുഎൻ ദുരിതാശ്വാസ ഏജൻസി മുന്നറിയിപ്പ് നൽകി.
Most Read| വിവാഹേതര ലൈംഗികബന്ധം ക്രിമിനൽ കുറ്റമായേക്കും; നിയമഭേദഗതിക്ക് നിർദ്ദേശം