ന്യൂഡെൽഹി: വിവാഹേതര ലൈംഗികബന്ധം ക്രിമിനൽ കുറ്റകരമാക്കാനുള്ള നിയമഭേദഗതി നിർദ്ദേശിച്ചു പാർലമെന്ററി പാനൽ. 2018ൽ സുപ്രീം കോടതി റദ്ദാക്കിയ വകുപ്പുകൾ പുനഃസ്‌ഥാപിക്കാനാണ് നീക്കം. ബിജെപി എംപി ബ്രിജ് ലാലിന്റെ നേതൃത്വത്തിലുള്ള ആഭ്യന്തരകാര്യ പാർലമെന്ററി സ്‌റ്റാൻഡിങ് കമ്മിറ്റിയാണ് കരട് റിപ്പോർട്ടിൽ നിയമം തിരികെ കൊണ്ടുവരാൻ നിർദ്ദേശിച്ചത്.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഓഗസ്‌റ്റിലാണ് ബില്ലുകൾ പാർലമെന്റിൽ അവതരിപ്പിച്ചത്. നിലവിൽ ഈ ബില്ലുകൾ ആഭ്യന്തര സ്‌റ്റാൻഡിങ് കമ്മിറ്റിയുടെ പരിഗണനയിലാണ്. ബിജെപി എംപി ബ്രിജ് ലാലിന്റെ അധ്യക്ഷതയിലുള്ള സമിതിക്ക് ബില്ലുകളിൽ വിശദപഠനം നടത്താൻ മൂന്ന് മാസത്തെ സമയമായിരുന്നു നൽകിയത്. ഇന്ന് സമിതി യോഗം ചേർന്നെങ്കിലും റിപ്പോർട് നൽകിയിട്ടില്ല. സമിതിയിലെ പ്രതിപക്ഷ അംഗങ്ങൾ മൂന്ന് മാസം കൂടി സമയം നീട്ടിനൽകണമെന്ന് ആവശ്യപ്പെട്ടു. നവംബർ ആറിനാണ് അടുത്ത യോഗം.
2018ൽ അന്നത്തെ ചീഫ് ജസ്‌റ്റിസ് ദീപക് മിശ്രയുടെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് വിവാഹേതര ലൈംഗികബന്ധം ക്രിമിനൽ കുറ്റമല്ലെന്ന് വിധിച്ചത്. എന്നാൽ, ഇത് സിവിൽ നിയമലംഘനമായി കണക്കാക്കാമെന്നും വിവാഹമോചനത്തിന് കാരണമായി പരിഗണിക്കാമെന്നും കോടതി വ്യക്‌തമാക്കിയിരുന്നു. ഭാര്യ ഭർത്താവിന്റെ അടിമയാണെന്ന കൊളോണിയൽ സങ്കൽപ്പത്തിൽ നിന്നാണ് 163 വർഷം പഴക്കമുള്ള ഈ നിയമം ഉണ്ടായതെന്നും കോടതി നിരീക്ഷിച്ചിരുന്നു.
വിവാഹിതയായ സ്‌ത്രീയുമായി മറ്റൊരു പുരുഷൻ ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നതിന് അഞ്ചു വർഷം തടവുശിക്ഷ ലഭിക്കുന്നതായിരുന്നു നിയമം. എന്നാൽ, സ്‌ത്രീയെ നിയമനടപടിയിൽ നിന്നും ഒഴിവാക്കിയിരുന്നു. എന്നാൽ, തിരികെ കൊണ്ടുവരാൻ ഉദ്ദേശിക്കുന്ന നിയമത്തിൽ സ്‌ത്രീക്കും പുരുഷനും ഒരുപോലെ ശിക്ഷ നൽകാനുള്ള വകുപ്പുകൾ ഉൾപ്പെടുത്താനാണ് നീക്കം.
വിവാഹമെന്ന സാമൂഹിക സ്‌ഥാപനത്തെ സംരക്ഷിക്കാനാണ് ഐപിസി സെക്ഷൻ 497 തിരികെ കൊണ്ടുവരാൻ ഉദ്ദേശിക്കുന്നതെന്നും പുറത്തുവിടാത്ത കരട് റിപ്പോർട്ടിൽ പറയുന്നു. അതേസമയം, സ്വവർഗ ലൈംഗികത നിരോധിക്കുന്ന സെക്ഷൻ 377 തിരികെ കൊണ്ടുവരാനും ചർച്ച നടക്കുന്നുണ്ട്. ഈ വകുപ്പും അഞ്ചു വർഷം മുൻപ് സുപ്രീം കോടതി റദ്ദാക്കിയിരുന്നു.
Most Read| മികച്ച ചാനലൈസിങ് ഏജൻസി; അവാർഡ് തിളക്കത്തിൽ വനിതാ വികസന കോർപറേഷൻ