കോഴിക്കോട്: വാലന്റൈൻസ് ഡേ പാർട്ടിയുടെ ഭാഗമായി വിൽപനയ്‌ക്ക് എത്തിച്ച് 20 ലക്ഷം രൂപ വിലമതിക്കുന്ന മാരക മയക്കുമരുന്നുകളുമായി യുവാവ് അറസ്‌റ്റിൽ. താമരശേരി അമ്പായത്തോട് മീനംകുളത്ത് ചാലിൽ റോഷനാ(35)ണ് 13.103 മില്ലി എംഡിഎംഎയും 25 എൽഎസ്‌ഡി സ്‌റ്റാമ്പുകളുമായി പിടിയിലായത്.
തിങ്കളാഴ്‌ച വൈകുന്നേരം 7 മണിക്ക് മാങ്കാവിൽ നിന്നും ഫറോക്ക് എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്‌ടർ കെ സതീശന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്‌ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് വൻ ലഹരി വസ്‌തുക്കൾ കണ്ടെത്തിയത്.
ബെംഗളൂരുവിൽ നിന്നും എത്തിക്കുന്ന മയക്ക് മരുന്ന് താമരശേരി, കുന്ദമംഗലം, കോഴിക്കോട്, ഫറോക്ക്, രാമനാട്ടുകര എന്നീ ഭാഗങ്ങളിൽ വിൽപ്പന നടത്താനുള്ളതാണെന്ന് പ്രതി മൊഴി നൽകിയതായി എക്‌സൈസ് അറിയിച്ചു. ദേശീയ പാതയിലൂടെ നടന്നുപോയ സ്‌ത്രീയെ അറസ്‌റ്റിലായ റോഷന്റെ വളർത്തുനായകൾ കടിച്ച് കീറിയ സംഭവം ഏറെ വിവാദമായിരുന്നു.
എക്‌സൈസ് സംഘത്തിൽ അസിസ്‌റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്‌ടർ ടികെ നിഷിൽകുമാർ, പ്രവന്റീവ് ഓഫിസർമാരായ ടി ഗോവിന്ദൻ, വിബി അബ്‌ദുൾ ജബ്ബാർ സിവിൽ എക്‌സൈസ് ഓഫിസർമാരായ എൻ ശ്രീശാന്ത്, എൻ സുജിത്ത്, ടി രജുൽ എന്നിവരും ഉണ്ടായിരുന്നു.
Most Read: കുവൈറ്റിൽ കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍







































