കുവൈറ്റ് സിറ്റി: കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് കുവൈറ്റ്. വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയ യാത്രക്കാര്‍ക്ക് പിസിആര്‍ സര്‍ട്ടിഫിക്കറ്റോ ക്വാറന്റൈനോ ആവശ്യമില്ല. വാക്‌സിനെടുക്കാത്തവര്‍ക്കും പ്രവേശനം അനുവദിക്കും.
തിങ്കളാഴ്‌ച വൈകീട്ട് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവുകള്‍ നല്‍കാന്‍ തീരുമാനിച്ചത്. ഇളവുകള്‍ ഈ മാസം 20 മുതല്‍ പ്രാബല്യത്തില്‍ വരും. ഇതോടെ കുവൈറ്റ് അംഗീകരിച്ച വാക്‌സിന്റെ കോഴ്‌സ് പൂര്‍ത്തിയാക്കിയവര്‍ക്ക് രാജ്യത്തേക്ക് വരാന്‍ പിസിആര്‍ പരിശോധനയും ക്വാറന്റെയ്നും ആവശ്യമുണ്ടാകില്ല.
രണ്ടു ഡോസ് പൂര്‍ത്തിയാക്കി ഒമ്പത് മാസം കഴിഞ്ഞവര്‍ കുവൈറ്റില്‍ വാക്‌സിന്‍ പൂര്‍ത്തിയാകാത്തവരുടെ ഗണത്തിലാണ് ഉള്‍പ്പെടുക. ഇവര്‍ ബൂസ്‌റ്റര്‍ ഡോസ് കൂടി എടുത്താലേ പൂര്‍ണ പ്രതിരോധ ശേഷിയുള്ളവരായി പരിഗണിക്കൂ. ഇത്തരക്കാര്‍ക്കും യാത്രക്ക് മുന്‍പുള്ള പിസിആര്‍ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല. ഇവര്‍ കുവൈറ്റിലെത്തിയ ശേഷം പിസിആര്‍ പരിശോധന നടത്തി നെഗറ്റീവ് ആണെങ്കില്‍ ക്വാറന്റെയ്ന്‍ അവസാനിപ്പിക്കാം.
കൂടാതെ വാക്‌സിന്‍ തീരെ എടുക്കാത്തവര്‍ക്കും ഒറ്റ ഡോസ് മാത്രം എടുത്തവര്‍ക്കും 72 മണിക്കൂര്‍ സമയപരിധിയിലെ പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉണ്ടെങ്കില്‍ രാജ്യത്തേക്ക് വരാവുന്നതാണ്. ഇവര്‍ക്ക് 7 ദിവസം ഹോം ക്വാറന്റെയ്ന്‍ നിര്‍ബന്ധമാണ്.
അതേസമയം കുത്തിവെപ്പ് നിര്‍ബന്ധമല്ലാത്ത 16 വയസിന് താഴെയുള്ളവര്‍ക്ക് ഈ നിബന്ധനകളൊന്നും ബാധകമല്ല.
സര്‍ക്കാര്‍ ഓഫിസുകള്‍ മാര്‍ച്ച് 13 മുതല്‍ പൂര്‍ണ ശേഷിയില്‍ പ്രവര്‍ത്തിക്കുമെന്നും മന്ത്രിസഭ തീരുമാനിച്ചതായി പ്രധാനമന്ത്രി ശൈഖ് സബാഹ് ഖാലിദ് അല്‍ ഹമദ് അസബാഹ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
Most Read: പ്രവർത്തന സമയം; അധ്യാപക സംഘടനകളുമായി വിദ്യാഭ്യാസ മന്ത്രി ഇന്ന് ചർച്ച നടത്തും