കൊച്ചി: വാളയാർ പീഡനക്കേസിൽ നിർണായക വഴിത്തിരിവ്. കേസിൽ കുട്ടികളുടെ മാതാപിതാക്കളെ പ്രതിചേർത്ത് സിബിഐ കുറ്റപത്രം സമർപ്പിച്ചു. കേസിൽ അന്വേഷണം നടത്തിയ സിബിഐ തിരുവനന്തപുരം യൂണിറ്റാണ് കൊച്ചി സിബിഐ കോടതിയിൽ അനുബന്ധ കുറ്റപത്രം നൽകിയത്.
വാളയാർ പെൺകുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട് രജിസ്‌റ്റർ ചെയ്‌ത ആറ് കേസുകളിലാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. രണ്ട് പെൺകുട്ടികളുടെയും മരണത്തിൽ മാതാപിതാക്കൾക്ക് പങ്കുണ്ടെന്നാണ് സിബിഐ അന്വേഷണത്തിലെ കണ്ടെത്തൽ. ആത്‍മഹത്യ പ്രേരണാക്കുറ്റം, ബലാൽസംഗ പ്രേരണാക്കുറ്റം, പീഡനവിവരം അറിഞ്ഞിട്ടും അത് മറച്ചുവെക്കൽ തുടങ്ങിയ കുറ്റങ്ങളാണ് മാതാപിതാക്കൾക്കെതിരെ ചുമത്തിയിരിക്കുന്നത്.
പോക്‌സോ നിയമത്തിലെ വകുപ്പുകൾ ഉൾപ്പടെയാണ് പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളത്. കുട്ടികൾ പലതവണ ചൂഷണത്തിനിരയായ വിവരം മാതാപിതാക്കൾ നേരത്തെ അറിഞ്ഞിരുന്നതായാണ് സിബിഐ അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്. വാളയാറിലെ പെൺകുട്ടികളുടെ മരണം ആത്‍മഹത്യ ആണെന്നായിരുന്നു സിബിഐയുടെയും കണ്ടെത്തൽ.
കേസിലെ നേരത്തെ സിബിഐ കുറ്റപത്രം സമർപ്പിക്കുകയും ചെയ്‌തിരുന്നു. എന്നാൽ, കോടതി നിർദ്ദേശപ്രകാരം തുടരന്വേഷണം നടത്തി. ഈ അന്വേഷണത്തിനൊടുവിലാണ് കേസിൽ അനുബന്ധ കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. 2017 ജനുവരി 13ആം തീയതിയും മാർച്ച് 4ആം തീയതിയുമാണ് 13ഉം 9ഉം വയസുള്ള സഹോദരിമാരെ വാളയാർ അട്ടപ്പള്ളത്തെ ഷെഡിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
Most Read| ഓരോ ആറുമണിക്കൂറിലും ഒരു ഇന്ത്യക്കാരനെ വീതം നാടുകടത്തി യുഎസ്; ആശങ്ക