കൊച്ചി: വാളയാർ കേസ് അന്വേഷണ പുരോഗതി റിപ്പോർട് സമർപ്പിക്കാൻ കൂടുതൽ സമയം തേടി സിബിഐ ഹൈക്കോടതിയെ സമീപിച്ചു. തുടരന്വേഷണം കാര്യക്ഷമമല്ലെന്ന് ആരോപിച്ചു പെൺകുട്ടികളുടെ അമ്മ നൽകിയ ഹരജി അടുത്ത തിങ്കളാഴ്‌ച പരിഗണിക്കും. അതിന് മുൻപ് അന്വേഷണ റിപ്പോർട് നൽകണമെന്നാണ് കോടതിയുടെ നിർദ്ദേശം. എന്നാൽ, റിപ്പോർട് സമർപ്പിക്കാൻ കൂടുതൽ സമയം ആവശ്യപ്പെട്ടിരിക്കുകയാണ് സിബിഐ.
വാളയാർ പെൺകുട്ടികളുടെ മരണത്തെ കുറിച്ചുള്ള സിബിഐ അന്വേഷണം ശരിയായ രീതിയിലല്ല നടക്കുന്നതെന്നാണ് കുട്ടികളുടെ അമ്മ ഹരജിയിൽ ആരോപിക്കുന്നത്. അന്വേഷണത്തിൽ കോടതിയുടെ മേൽനോട്ടം വേണമെന്നും അമ്മ ആവശ്യപ്പെട്ടിരുന്നു. മക്കളുടെ മരണം കൊലപാതകമാണോ എന്ന കാര്യത്തിലും കേസിലെ പ്രതികളായ രണ്ടുപേരുടെ ദുരൂഹമരണത്തെ കുറിച്ചും പെൺകുട്ടികളുടെ മരണത്തിൽ അശ്‌ളീലചിത്ര മാഫിയക്ക് പങ്കുണ്ടോ എന്നും അന്വേഷിക്കണമെന്നാണ് അമ്മയുടെ ആവശ്യം.
2017 ജനുവരി 13ആം തീയതിയും മാർച്ച് 4ആം തീയതിയുമാണ് 13ഉം 9ഉം വയസുള്ള സഹോദരിമാരെ വാളയാർ അട്ടപ്പള്ളത്തെ ഷെഡിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഓഗസ്‌റ്റ് പത്തിന് കേസ് പരിഗണിച്ച കോടതി തുടരന്വേഷണത്തിന് സിബിഐയോട് നിർദ്ദേശിച്ചിരുന്നു. എന്നാൽ, പോലീസിന്റെ നിഗമനം ശരിവെക്കുന്ന രീതിയിൽ ആത്‍മഹത്യ ആണെന്നായിരുന്നു സിബിഐയുടെ കുറ്റപത്രം.
എന്നാൽ, മരിച്ച രണ്ടുപേരും ലൈംഗിക പീഡനത്തിന് ഇരയായതായി പോസ്‌റ്റുമോർട്ടം റിപ്പോർട്ടിൽ കണ്ടെത്തിയിരുന്നു. വീടിന്റെ ഉത്തരത്തിൽ ഒമ്പത് വയസുകാരിക്ക് തൂങ്ങാനാവില്ലെന്ന കണ്ടെത്തലാണ് സംശയം ബലപ്പെടുത്തിയത്. പോലീസ് പ്രതിചേർത്തവരെ തന്നെയാണ് സിബിഐയും കുറ്റപത്രത്തിൽ പ്രതിചേർത്തിരിക്കുന്നത്. വി മധു, ഷിബു, എം മധു എന്നിവരാണ് പ്രതികൾ. രണ്ടാമത്തെ പെൺകുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ വി മധുവും പ്രായപൂർത്തിയാവാത്ത ആൺകുട്ടിയുമാണ് പ്രതികൾ.
52 സാക്ഷികളെ വിസ്‌തരിച്ചെങ്കിലും മിക്കവരും കൂറുമാറിയിരുന്നു. 2019ൽ തെളിവുകളുടെ അഭാവത്തിൽ നാല് പ്രതികളെ പാലക്കാട് പോക്‌സോ കോടതി കുറ്റവിമുക്‌തരാക്കിയിരുന്നു. പിന്നാലെ വിചാരണ കോടതി വിധി ഹൈക്കോടതി റദ്ദാക്കി. സർക്കാരും കുട്ടികളും രക്ഷിതാക്കളും നൽകിയ അപ്പീൽ അംഗീകരിച്ച കോടതി പുനർവിചാരണക്കും ഉത്തരവിട്ടു. ഇതിന് ശേഷമായിരുന്നു കേസ് സിബിഐക്ക് കൈമാറിയത്.
Most Read: മുഖ്യമന്ത്രി ഭീരുവാണെന്ന് സ്വയം വിളിച്ചുപറയുന്നു; പരിഹസിച്ച് വിഡി സതീശൻ