പാലക്കാട്: കേരള മനസാക്ഷിയെ ഉലച്ച വാളയാർ കേസിലെ പെൺകുട്ടികളുടെ മാതാവിന്റെ ആത്‌മകഥ നാളെ പുറത്തിറങ്ങും. ‘ഞാൻ വാളയാർ അമ്മ, പേര് ഭാഗ്യവതി’ എന്നാണ് പുസ്‌തകത്തിന്റെ പേര്. വെള്ളിയാഴ്‌ച രാവിലെ പത്തിന് അട്ടപ്പള്ളത്തെ വീട്ടുമുറ്റത്താണ് പ്രകാശന ചടങ്ങ്. ഇളയമകളുടെ അഞ്ചാം ചരമവാർഷിക ദിനത്തിലാണ് പ്രകാശനം നടക്കുന്നത്. ആത്‌മകഥയിൽ പെൺകുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട് കൂടുതൽ വെളിപ്പെടുത്തലുകൾ ഉണ്ടെന്നാണ് അവർ വ്യക്‌തമാക്കിയിരിക്കുന്നത്.
കേസിൽ ഉന്നത ബന്ധമുളള ആറാമതൊരാൾ കൂടി പ്രതിയായി ഉണ്ട്, ഇയാളെ രക്ഷിക്കാനാണ് കേസ് അട്ടിമറിച്ചത്. മൂത്തമകൾ മരിച്ചപ്പോൾ വീട്ടിൽ നിന്ന് രണ്ടുപേർ ഇറങ്ങിപ്പോയിരുന്നു, ഇത് ഇളയ മകൾ കണ്ടിരുന്നു. എന്നാൽ ഇക്കാര്യം പോലീസിന് മൊഴി നൽകിയിട്ടും നടപടിയെടുത്തില്ല. കേസിൽ സിബിഐ കുറ്റപത്രം സമർപ്പിച്ച് രണ്ട് മാസം പിന്നിട്ടിട്ടും പകർപ്പ് നൽകിയില്ലെന്നും അവർ പറഞ്ഞു. തന്റെയും മക്കളുടെയും ജീവിതത്തിൽ സംഭവിച്ചതെല്ലാം തുറന്നെഴുതിയിട്ടുണ്ടെന്നും അവർ വ്യക്‌തമാക്കി.
നിരന്തരമായ ശാരീരിക പീഡനത്തെ തുടർന്ന് സഹോദരിമാർ ആത്‌മഹത്യ ചെയ്യുകയായിരുന്നു എന്ന പോലീസിന്റെ നിഗമനം തന്നെയാണ് സിബിഐയും കുറ്റപത്രത്തിൽ പറയുന്നത്. 2017 ജനുവരി, മാർച്ച് മാസങ്ങളിലായാണ് പെൺകുട്ടികളെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പെൺകുട്ടികൾ ലൈംഗിക പീഡനത്തിന് ഇരയായതായി പോസ്‌റ്റുമോർട്ടത്തിൽ വ്യക്‌തമായിരുന്നു.
Read Also: യുക്രൈൻ രക്ഷാദൗത്യം; മലയാളികളെ നാട്ടിലെത്തിക്കാൻ ഡെൽഹിയിൽ നിന്ന് പ്രത്യേക വിമാനം