പാലക്കാട്: വാളയാർ കേസിലെ പെൺകുട്ടികളുടെ അമ്മയുടെ ആത്‌മകഥ പ്രകാശനം ചെയ്‌തു. ഇളയ പെൺകുട്ടിയുടെ അഞ്ചാം ചരമവാർഷിക ദിനത്തിലാണ് പുസ്‌തകത്തിന്റെ പ്രകാശനം നടന്നത്. ‘ ഞാൻ വാളയാർ അമ്മ, പേര് ഭാഗ്യവതി’ എന്ന പേരിലാണ് പുസ്‌തകം പുറത്തിറങ്ങിയത്. പുസ്‌തക പ്രകാശന ചടങ്ങിൽ അട്ടപ്പാടിയിലെ മധുവിന്റെ കുടുംബാംഗങ്ങൾ, മഹിളാ കോണ്‍ഗ്രസ് സംസ്‌ഥാന അധ്യക്ഷ ജെബി മേത്തർ തുടങ്ങിയവർ പങ്കെടുത്തു.
കേസുമായി ബന്ധപ്പെട്ട് താൻ നേരിട്ട ദുരിതങ്ങളും നീതി നിഷേധവുമെല്ലാം പുസ്‌തകത്തിലൂടെ പറയാൻ ശ്രമിച്ചിട്ടുണ്ടെന്ന് പെൺകുട്ടികളുടെ അമ്മ വ്യക്‌തമാക്കി. കൈരളി ബുക്‌സിലെ മാദ്ധ്യമ പ്രവര്‍ത്തക വിനീത അനിലാണ് പുസ്‍തകം എഴുതിയത്. തന്റെയും മക്കളുടെയും ജീവിതത്തിൽ സംഭവിച്ചതെല്ലാം പുസ്‌തകത്തിലൂടെ തുറന്നെഴുതിയിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
അതേസമയം കേസിലെ 5 പ്രതികൾക്കൊപ്പം ഉന്നത സ്വാധീനമുള്ള ഒരാൾക്ക് കൂടി മക്കളുടെ മരണത്തിൽ പങ്കുണ്ടെന്നും അമ്മ വെളിപ്പെടുത്തുന്നുണ്ട്. മൂത്തമകളുടെ മരണത്തിന് പിന്നാലെ 2 പേർ വീട്ടിൽ നിന്നും ഇറങ്ങി പോകുന്നതായി ഇളയ മകൾ കണ്ടതായി മൊഴി നൽകിയിട്ടും ഇതുവരെ അത് സംബന്ധിച്ച് അന്വേഷണം ഉണ്ടായിട്ടില്ലെന്നും, സിബിഐ കുറ്റപത്രം സമർപ്പിച്ച് 2 മാസം കഴിഞ്ഞിട്ടും ഇതുവരെ പകർപ്പ് ലഭിച്ചിട്ടില്ലെന്നും പെൺകുട്ടികളുടെ അമ്മ ആരോപണം ഉന്നയിക്കുന്നുണ്ട്.
2017 ജനുവരി, മാർച്ച് മാസങ്ങളിലാണ് പെൺകുട്ടികളെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പെൺകുട്ടികൾ ലൈംഗിക പീഡനത്തിന് ഇരയായതായി പോസ്‌റ്റുമോർട്ടം റിപ്പോർട്ടിലും വ്യക്‌തമാക്കുന്നുണ്ട്. എന്നാൽ നിരന്തരമായ ശാരീരിക പീഡനത്തെ തുടർന്ന് പെൺകുട്ടികൾ ആത്‍മഹത്യ ചെയ്‌തതാണെന്ന പോലീസിന്റെ നിഗമനം തന്നെയാണ് സിബിഐ കുറ്റപത്രത്തിലും പറയുന്നത്. പക്ഷേ മക്കളുടെ മരണം ആത്‍മഹത്യ ആണെന്ന സിബിഐ കണ്ടെത്തലിനെ പെൺകുട്ടികളുടെ അമ്മ തള്ളുകയും ചെയ്‌തു.
Read also: മാറ്റമില്ലാതെ കോടിയേരി; മൂന്നാം വട്ടവും പാർട്ടിയുടെ അമരത്ത്