പാലക്കാട്: വാളയാർ ഇരകൾക്കെതിരായ പരാമർശത്തിൽ അന്വേഷണ ഉദ്യോഗസ്‌ഥന് എതിരെ കേസെടുക്കാമെന്ന് വ്യക്‌തമാക്കി വിചാരണ കോടതി. പാലക്കാട് പോക്‌സോ കോടതിയാണ് ഇക്കാര്യം വ്യക്‌തമാക്കിയത്. വാളയാര്‍ കേസിലെ പ്രതികളെ കോടതി വെറുതെ വിട്ടുകൊണ്ടുള്ള ഉത്തരവ് ഇറങ്ങിയ സമയത്താണ് അന്വേഷണ ഉദ്യോഗസ്‌ഥനായ എംകെ സോജൻ ഇരകൾക്കെതിരെ വിവാദ പരാമർശം നടത്തിയത്.
പെണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെട്ടതല്ല, മറിച്ച് ഉഭയ സമ്മതത്തോടെയുള്ള ലൈംഗിക ബന്ധമാണ് നടന്നതെന്നായിരുന്നു എംജി സോജന്‍ നടത്തിയ പരാമര്‍ശം. ഉദ്യോഗസ്‌ഥന്റെ പരാമര്‍ശത്തിന് എതിരെ പെണ്‍കുട്ടികളുടെ അമ്മയുള്‍പ്പെടെ രംഗത്ത് എത്തിയിരുന്നു. ഇതിന് പിന്നാലെ വാളയാര്‍ സമര സമിതിയാണ് കേസുമായി മുന്നോട്ട് പോയത്.
തുടർന്നാണ് ഇപ്പോൾ വിവാദ പരാമർശത്തിൽ എംകെ സോജനെതിരെ ക്രിമിനൽ കേസെടുക്കാൻ കോടതി ഉത്തരവിട്ടത്. കേസന്വേഷണത്തിൽ സോജന്റെ ഇടപെടലിനെ തുടർന്ന് കേസ് അട്ടിമറിക്കാൻ ഇടയായെന്നും ആരോപണം ഉയർന്നിരുന്നു.
Read also: ശ്രീനിവാസന്‍ വധക്കേസ്; പ്രതിയായ ഫയർഫോഴ്‌സ് ഉദ്യോഗസ്‌ഥനെ സസ്‌പെൻഡ് ചെയ്‌തു