കൊച്ചി: പരവൂർ മുൻസിഫ് കോടതിയിലെ അസിസ്‌റ്റന്റ് പബ്ളിക് പ്രോസിക്യൂട്ടർ ആയിരുന്ന എസ് അനീഷ്യ (41) ആത്‍മഹത്യ ചെയ്‌ത കേസിൽ രണ്ടുപേർ അറസ്‌റ്റിൽ. കൊല്ലം പ്രോസിക്യൂഷൻ ഡെപ്യൂട്ടി ഡയറക്‌ടർ അബ്‌ദുൽ ജലീൽ, പരവൂർ ജുഡീഷ്യൽ ഫസ്‌റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതിയിലെ അസിസ്‌റ്റന്റ് പബ്ളിക് പ്രോസിക്യൂട്ടർ കെആർ ശ്യാംകൃഷ്‌ണ എന്നിവരെയാണ് ക്രൈം ബ്രാഞ്ച് അറസ്‌റ്റ് ചെയ്‌തത്.
പറവൂർ കോടതിയിൽ ഹാജരാക്കിയതിന് പിന്നാലെ പ്രതികളെ ജാമ്യത്തിൽ വിട്ടു. ഇരുവരെയും നേരത്തെ അന്വേഷണ വിധേയമായി സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്‌തിരുന്നു. ജനുവരി 21നാണ് അനീഷ്യയെ നെടുങ്ങോലത്തെ വീട്ടിലെ കുളിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
മേലുദ്യോഗസ്‌ഥനായ ഡിസിപി അബ്‌ദുൽ ജലീലിന്റേയും സഹപ്രവർത്തകനും ജൂനിയറുമായ ശ്യാംകൃഷ്‌ണയുടേയും മാനസിക-തൊഴിൽ പീഡനത്തിന്റെ വിഷമത്തിലാണ് ആത്‍മഹത്യ എന്നാണ് അനീഷ്യ ശബ്‌ദ സന്ദേശങ്ങളിലും ഡയറിയിലും വ്യക്‌തമാക്കിയിരുന്നത്. ഉന്നത ഉദ്യോഗസ്‌ഥരെ സംബന്ധിച്ചുള്ള പരാതികൾ ഉൾക്കൊള്ളുന്ന അനീഷ്യയുടെ ശബ്‌ദരേഖകൾ പുറത്തായിരുന്നു.
കേസുകളിൽ നിന്ന് വിട്ടു നിൽക്കാനായി അവധിയെടുക്കാനും സഹപ്രവർത്തകരിൽ നിന്ന് സമ്മർദ്ദം ഉണ്ടായതടക്കമുള്ള കാര്യങ്ങൾ ആത്‍മഹത്യാ കുറിപ്പിൽ പരാമർശിക്കുന്നുണ്ടായിരുന്നു. ജോലി സംബന്ധമായ രഹസ്യ റിപ്പോർട്ടുകൾ സഹപ്രവർത്തകരുടെയും മറ്റു ഉദ്യോഗസ്‌ഥരുടെയും മുന്നിൽ വായിച്ചതടക്കമുള്ള കാര്യങ്ങളും കുറിപ്പിൽ ഉണ്ടായിരുന്നു.
Most Read| ഇത് ഇന്ത്യക്കാരി പശു; ബ്രസീലിൽ വിറ്റ വില കേട്ടാൽ ഞെട്ടും!