ആലപ്പുഴ: ജില്ലയിൽ വീണ്ടും വെസ്‌റ്റ് നൈൽ പനി സ്‌ഥിരീകരിച്ചു. ഹരിപ്പാട് തൃക്കുന്നപ്പുഴ പഞ്ചായത്തിലെ പല്ലന സ്വദേശിയായ യുവതിക്കാണ് രോഗം സ്‌ഥിരീകരിച്ചത്. ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിലാണ്. ജില്ലയിൽ ആരോഗ്യവകുപ്പ് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.
രണ്ടുമാസം മുമ്പാണ് വെസ്‌റ്റ് നൈൽ പനി ബാധിച്ച് ഇടുക്കി മെഡിക്കൽ കോളേജിൽ ചികിൽസയിൽ കഴിഞ്ഞിരുന്ന കോഴിക്കോട് സ്വദേശിയായ യുവാവ് മരിച്ചത്. പാലക്കാടും വെസ്‌റ്റ് നൈൽ പനി ബാധിച്ച് ചികിൽസയിൽ ആയിരുന്ന വയോധികൻ മരിച്ചിരുന്നു. 2011ൽ ആലപ്പുഴയിലാണ് സംസ്‌ഥാനത്ത് ആദ്യമായി ഈ രോഗം റിപ്പോർട് ചെയ്‌തത്.
എന്താണ് വെസ്‌റ്റ് നൈൽ പനി
ക്യൂലക്‌സ് കൊതുക് പരത്തുന്ന ഒരു പകര്‍ച്ചവ്യാധിയാണ് വെസ്‌റ്റ് നൈല്‍ പനി. ജപ്പാൻ ജ്വരത്തിന് സമാനമായ രോഗലക്ഷണങ്ങളാണ് വെസ്‌റ്റ് നൈൽ പനിക്കുമുള്ളത്. എന്നാൽ, ജപ്പാൻ ജ്വരത്തെ പോലെ ഇത് ഗുരുതരമാകാറില്ല. ജപ്പാന്‍ ജ്വരം സാധാരണ 18 വയസിന് താഴെയുള്ള കുട്ടികളെയാണ് ബാധിക്കുന്നതെങ്കില്‍ വെസ്‌റ്റ് നൈല്‍ പനി മുതിര്‍ന്നവരിലാണ് കാണുന്നത്. രണ്ടും കൊതുകുവഴി പകരുന്ന രോഗമാണ്.
രോഗലക്ഷണങ്ങൾ
തലവേദന, പനി, പേശിവേദന, തലചുറ്റല്‍, ഓർമ നഷ്‌ടപ്പെടല്‍ എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങള്‍. രോഗബാധയുണ്ടായ ഭൂരിപക്ഷം പേരിലും പലപ്പോഴും രോഗലക്ഷണങ്ങള്‍ പ്രകടമായി അനുഭവപ്പെടാറില്ല. ചിലര്‍ക്ക് പനി, തലവേദന, ഛർദ്ദി, ചൊറിച്ചില്‍ തുടങ്ങിയ ലക്ഷണങ്ങള്‍ കാണാം. ഒരു ശതമാനം ആളുകളില്‍ തലച്ചോറിനെ ബാധിക്കുന്നത് മൂലം ബോധക്ഷയവും ചിലപ്പോള്‍ മരണം വരെയും സംഭവിക്കാം. എന്നാല്‍ ജപ്പാന്‍ ജ്വരത്തെ അപേക്ഷിച്ച് താരതമ്യേന മരണനിരക്ക് കുറവാണ്.
പ്രതിരോധ മാർഗം
വെസ്‌റ്റ് നൈല്‍ രോഗത്തിന് ശരിയായ ചികിൽസയോ വാക്‌സിനൊ ലഭ്യമല്ലാത്തതിനാല്‍ പ്രതിരോധമാണ് പ്രധാനം. കൊതുകുകടി എല്‍ക്കാതിരിക്കുകയാണ് എറ്റവും നല്ല പ്രതിരോധ മാർഗം. ശരീരം മൂടുന്ന വിധത്തില്‍ വസ്‌ത്രം ധരിക്കുക, കൊതുകുവല ഉപയോഗിക്കുക, കൊതുകിനെ അകറ്റുന്ന ലേപനങ്ങള്‍ പുരട്ടുക, കൊതുകുതിരി, കറന്റില്‍ പ്രവര്‍ത്തിക്കുന്ന കൊതുക് നശീകരണ ഉപകരണങ്ങള്‍ എന്നിവ ഉപയോഗിക്കുന്നത് ഫലപ്രദമാണ്. കൂടാതെ കൊതുകിന്റെ ഉറവിടനശീകരണവും പ്രധാനമാണ്. സ്വയം ചികിൽസ രോഗത്തെ സങ്കീര്‍ണമാക്കും. ആരംഭത്തില്‍ തന്നെ ചികിൽസിച്ചാല്‍ ഭേദമാക്കാവുന്നതാണ്.
Most Read| ഐപിസിയും സിആർപിസിയും ഇനിയില്ല; രാജ്യത്ത് പുതിയ ക്രിമിനൽ നിയമങ്ങൾ