ന്യൂഡെൽഹി: രാജ്യത്ത് ബിജെപിയെ പ്രതിരോധിക്കാൻ കോൺഗ്രസിനെ ഒഴിവാക്കിയുള്ള ഒരു മൂന്നാം മുന്നണിക്ക് സാധിക്കില്ലെന്ന് ജെഡിയു രാജ്യസഭാ മുൻ എംപി പവന്‍ വർമ. കഴിഞ്ഞദിവസം എൻസിപി അധ്യക്ഷൻ ശരദ് പവാർ വിളിച്ചു ചേർത്ത പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിൽ പങ്കെടുത്തതിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
“ഒരു മൂന്നാം മുന്നണിക്ക് വേണ്ടിയുള്ള ചര്‍ച്ചയായിരുന്നില്ല പവാര്‍ വിളിച്ചുചേര്‍ത്തത്. വ്യത്യസ്‌ത രാഷ്‌ട്രീയ പാര്‍ട്ടികളുടെ തുറന്ന ചര്‍ച്ചക്കായുള്ള വേദിയായിരുന്നു ‘രാഷ്‌ട്ര മഞ്ച് യോഗം’. നിലവിലെ രാഷ്‌ട്രീയ സംഭവങ്ങളെ വിലയിരുത്തുകയായിരുന്നു യോഗത്തിന്റെ ലക്ഷ്യം. മൂന്നാം മുന്നണി എന്ന ആശയം കോണ്‍ഗ്രസിനെ ഒഴിവാക്കി നടക്കില്ല. ബിജെപിയെ പ്രതിരോധിക്കാന്‍ കോണ്‍ഗ്രസും കൂടി ചേര്‍ന്നുള്ള ഒരു സഖ്യത്തിന് മാത്രമേ കഴിയുകയുള്ളൂ,”- പവന്‍ വർമ പറഞ്ഞു.
ഇതൊരു മൂന്നാം മുന്നണി രൂപീകരണ യോഗമല്ലെന്ന് ശരദ് പവാറും വ്യക്‌തമാക്കിയിരുന്നു. വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ ബിജെപിക്ക് ശക്‌തമായ വെല്ലുവിളിയാകാൻ ഒരു മൂന്നാം മുന്നണിക്കോ നാലാം മുന്നണിക്കോ സാധിക്കുമെന്ന് കരുതുന്നില്ലെന്ന തിരഞ്ഞെടുപ്പ് തന്ത്രജ്‌ഞൻ പ്രശാന്ത് കിഷോറിന്റെ പ്രസ്‌താവനക്ക് പിന്നാലെയായിരുന്നു ശരദ് പവാർ വിശദീകരണവുമായി എത്തിയത്.
പരീക്ഷിച്ച് പഴകിയ മൂന്നാം മുന്നണി സംവിധാനം കാലഹരണപ്പെട്ടതും, ഇന്നത്തെ രാഷ്‌ട്രീയ സാഹചര്യത്തിന് അനുയോജ്യവുമല്ലെന്നും അതിനാൽ യോഗത്തിൽ നിന്ന് അകന്നു നിൽക്കുകയാണെന്നും ആയിരുന്നു പ്രശാന്ത് കിഷോർ പറഞ്ഞത്.
ചൊവ്വാഴ്‌ചയായിരുന്നു ശരദ് പവാര്‍ പ്രതിപക്ഷ കക്ഷികളുടെ യോഗം വിളിച്ചു ചേര്‍ത്തത്. യോഗത്തില്‍ ഇടതുപാര്‍ട്ടികളും പങ്കെടുത്തിരുന്നു. എന്നാല്‍ സിപിഎം, സിപിഐ പാര്‍ട്ടികളില്‍ നിന്ന് ജനറല്‍ സെക്രട്ടറിമാര്‍ പങ്കെടുത്തിരുന്നില്ല. സിപിഎമ്മില്‍ നിന്ന് നിലോത്പല്‍ വസു, സിപിഐ നേതാവ് ബിനോയ് വിശ്വം എന്നിവരാണ് പങ്കെടുത്തത്. കോണ്‍ഗ്രസിനെ പ്രതിപക്ഷ ഐക്യ നീക്കത്തില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല.
Most Read: മൽസ്യ തൊഴിലാളികള്‍ക്കായി ഗുജറാത്ത് സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല; രൂക്ഷ വിമര്‍ശനവുമായി മന്ത്രി








































