അഹമ്മദാബാദ്: ഗുജറാത്തിലെ വിജയ് രൂപാണി സര്‍ക്കാര്‍ മൽസ്യത്തൊഴിലാളികള്‍ക്ക് വേണ്ടി കാര്യമായൊന്നും ചെയ്യുന്നില്ലെന്ന് തുറന്നടിച്ച് ഫിഷറീസ് മന്ത്രി പര്‍ഷോത്തം സോളങ്കി. ടൗട്ടെ ചുഴലിക്കാറ്റ് പാക്കേജിന്റെ ഭാഗമായി അനുവദിച്ച 105 കോടി രൂപയുടെ വിനിയോഗം ശരിയായ തരത്തിൽ അല്ലെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
സർക്കാരിന്റെ ഭാഗമാണെങ്കിലും തനിക്ക് കാര്യമായൊന്നും ചെയ്യാനാവുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ‘ബിജെപിയാണ് അധികാരത്തില്‍. എന്നാല്‍, ഈ ഭരണത്തില്‍ മൽസ്യത്തൊഴിലാളികള്‍ക്ക് ഒന്നും ലഭിക്കുന്നില്ലെന്ന കാര്യം വ്യക്‌തമായി പറയാം. തൊഴിലാളികളുടെ പ്രശ്‌നങ്ങളില്‍ സര്‍ക്കാരിന് യാതൊരു ആശങ്കയുമല്ല. ഞാനും സര്‍ക്കാരിന്റെ ഭാഗമാണ്. എനിക്കും കാര്യമായൊന്നും ചെയ്യാനാവില്ല എന്നതാണ് വസ്‌തുത,’ സോളങ്കി വ്യക്‌തമാക്കി.
ഭാവ്‌നഗര്‍(റൂറല്‍) എംഎല്‍എയായ സോളങ്കി കോലി (മൽസ്യബന്ധനം നടത്തുന്നവര്‍) സമുദായക്കാരൻ കൂടിയാണ്. കോലിക്ക് പുറമെ ഖര്‍വ, മുസ്‌ലിം വിഭാഗങ്ങളാണ് ഗുജറാത്തില്‍ കൂടുതലും മൽസ്യബന്ധനം നടത്തുന്നത്. ഇവർക്കായി സർക്കാർ ഒന്നും ചെയ്യുന്നില്ലെന്നാണ് പര്‍ഷോത്തം സോളങ്കി പറയുന്നത്.
Most Read: രാജ്യദ്രോഹകേസ്; ഐഷ സുൽത്താനയെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും