കൊച്ചി: രാജ്യദ്രോഹക്കുറ്റത്തിന് കേസെടുത്തതിന് പുറമേ ഐഷ സുൽത്താനയ്‌ക്ക് കുരുക്കുമുറുക്കി ലക്ഷദ്വീപ് ഭരണകൂടം. ചോദ്യംചെയ്യലിന് രണ്ടാമതും ഹാജരാകാൻ കവരത്തി പോലീസ് നോട്ടീസ് നൽകി. ദ്വീപിലെ ക്വാറന്റെയ്ൻ ചട്ടങ്ങൾ ലംഘിച്ചതിന് കളക്‌ടർ താക്കീത് നൽകുകയും ഇനിയും ആവർത്തിച്ചാൽ കർശന നടപടി എടുക്കുമെന്ന് നോട്ടീസും നൽകി.
രാജ്യദ്രോഹ കേസുമായി ബന്ധപ്പെട്ട് ചോദ്യംചെയ്യലിന് വീണ്ടും കവരത്തി പോലീസ് ആസ്‌ഥാനത്ത് ബുധനാഴ്‌ച രാവിലെ 10.30ന് ഹാജരാകാനാണ് നിർദ്ദേശം. ഞായറാഴ്‌ച ചോദ്യംചെയ്‌ത് വിട്ടയച്ചപ്പോൾ ദ്വീപ് വിട്ടുപോകരുതെന്ന് ഐഷയോട് ആവശ്യപ്പെട്ടിരുന്നു. കേസിൽ അറസ്‌റ്റ് രേഖപ്പെടുത്തിയിട്ടില്ല.
അതേസമയം കളക്‌ടർ എസ് അസ്‌കർ അലിയാണ് ആയിഷ ദ്വീപിലെ ഹോം ക്വാറന്റെയ്ൻ ചട്ടങ്ങൾ ലംഘിച്ചെന്ന് കാണിച്ച് നോട്ടീസ് നൽകിയത്. ഞായറാഴ്‌ച പോലീസ് ചോദ്യം ചെയ്യലിനുശേഷം പൊതുസ്‌ഥലങ്ങളിൽ മറ്റുള്ളവരുമായി സംസാരിച്ചെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ഹോം ക്വാറന്റെയ്ൻ ലംഘിക്കുന്നത് ആവർത്തിച്ചാൽ കർശന നടപടി ഉണ്ടാകുമെന്നും നോട്ടീസിൽ പറയുന്നു.
ഞായറാഴ്‌ച പോലീസ് ചോദ്യം ചെയ്യലിനുശേഷം ഐഷ ദ്വീപ് പഞ്ചായത്ത് ഓഫിസ് സന്ദർശിച്ചതിന്റെയും അംഗങ്ങളുമായി യോഗം നടത്തിയതിന്റെയും വീഡിയോയും ചിത്രങ്ങളും ഭരണകൂടം ശേഖരിച്ചിരുന്നു. കൂടാതെ ഐഷ തിങ്കളാഴ്‌ച ദ്വീപിലെ കോവിഡ് ഫസ്‌റ്റ് ലൈൻ ട്രീറ്റ്മെന്റ് കേന്ദ്രം സന്ദർശിച്ച് കോവിഡ് രോഗികളുമായി സംസാരിച്ചെന്നും നോട്ടീസിൽ പറയുന്നു. ഇത് ഗുരുതര ചട്ടലംഘനമായാണ് ഭരണകൂടം വിലയിരുത്തുന്നത്.
നേരത്തെ ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ച ജർമൻ പൗരനെ ജാമ്യവ്യവസ്‌ഥ തെറ്റിച്ചെന്നാരോപിച്ച് ലക്ഷദ്വീപ് പോലീസ് തടവിലാക്കിയിരുന്നു. ഇയാൾ മോചനത്തിനായി ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. ഇതിന് സമാനമായാണ് ഐഷക്കെതിരേയുള്ള നടപടികളും നീങ്ങുന്നതെന്നാണ് സൂചന.
‘സേവ് ലക്ഷദ്വീപ്’ സമരത്തിന്റെ ഭാഗമായി നടത്തിയ ഒരു ടെലിവിഷന്‍ ചര്‍ച്ചയില്‍ ‘ബയോ വെപ്പണ്‍’ എന്ന പരാമര്‍ശം നടത്തിയതിനെതിരെ ലക്ഷദ്വീപ് ബിജെപി അധ്യക്ഷന്‍ സി അബ്‌ദുള്‍ ഖാദര്‍ ഹാജി നല്‍കിയ പരാതിയിലാണ് ഐഷക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി ലക്ഷദ്വീപ് പോലീസ് കേസെടുത്തത്.
Most Read: കൊവാക്‌സിൻ മൂന്നാം ഘട്ട പരീക്ഷണം; 77.8 ശതമാനം ഫലപ്രദമെന്ന് റിപ്പോർട്