ന്യൂഡെൽഹി: കോവിഡിന് എതിരെ ഭാരത് ബയോടെക് നിർമിച്ച കൊവാക്‌സിൻ 77.8 ശതമാനം ഫലപ്രദമെന്ന് റിപ്പോർട്. ഡിസിജിഐയുടെ (ഡ്രഗ്‌സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ) വിദഗ്‌ധ സമിതി അംഗീകരിച്ച കൊവാക്‌സിന്റെ മൂന്നാംഘട്ട പരീക്ഷണ ഫലത്തിലാണ് ഇക്കാര്യം വ്യക്‌തമാക്കുന്നത്.
ഹൈദരാബാദിലെ ഭാരത് ബയോടെകും ഐസിഎംആറും ചേർന്ന് തദ്ദേശീയമായി വികസിപ്പിച്ചെടുത്ത വാക്‌സിനാണ് കൊവാക്‌സിൻ. രാജ്യത്തുടനീളം 25,800 പേരിലാണ് കൊവാക്‌സിന്റെ മൂന്നാം ഘട്ട പരീക്ഷണം നടന്നത്. കഴിഞ്ഞ മാർച്ചിൽ പുറത്തുവിട്ട മൂന്നാംഘട്ട പരീക്ഷണത്തിന്റെ ഇടക്കാല വിശകലനത്തിൽ കൊവാക്‌സിൻ 81 ശതമാനം ഫലപ്രദമാണെന്ന് നിർമാതാക്കൾ അവകാശപ്പെട്ടിരുന്നു. മൂന്നാം ഘട്ട പരീക്ഷണ ഫലവും ഡിജിസിഐ അംഗീകരിച്ചതോടെ ലോകാരോഗ്യ സംഘടനയുടെ അടിയന്തിര ഉപയോഗത്തിനുള്ള അനുമതി തേടാൻ ഭാരത് ബയോടെക്കിന് സാധിക്കും.
ക്ളിനിക്കൽ പരീക്ഷണം പൂർത്തിയാകുന്നതിന് മുൻപ് തന്നെ കഴിഞ്ഞ ജനുവരിയിൽ കൊവാക്‌സിന് അടിയന്തിര ഉപയോഗത്തിനുള്ള അനുമതി നൽകിയത് വിവാദമായിരുന്നു. കൊവാക്‌സിന് പുറമെ കോവിഷീൽഡ്, റഷ്യൻ നിർമിത സ്‌പുട്‌നിക് എന്നീ വാക്‌സിനുകളാണ് നിലവിൽ ഇന്ത്യയിൽ നൽകിവരുന്നത്.
Read also: കാറുകളുടെ വില വർധിപ്പിക്കാനൊരുങ്ങി മാരുതി സുസുക്കി