ഗാന്ധിനഗര്‍: ഗുജറാത്തില്‍ ആറാം ക്ളാസ് മുതല്‍ 12ആം ക്ളാസ് വരെയുള്ള സ്‌കൂള്‍ സിലബസില്‍ ഭഗവത് ഗീത ഉള്‍പ്പെടുത്താന്‍ തീരുമാനം. സര്‍ക്കാരിന് കീഴിലുള്ള, ഇംഗ്ളീഷ് മീഡിയം ഉൾപ്പടെ എല്ലാ സ്‌കൂളുകളിലും ഭഗവത് ഗീത ഉള്‍പ്പെടുത്താനാണ് തീരുമാനം.
ഗുജറാത്ത് വിദ്യാഭ്യാസ മന്ത്രി ജിതു വഘാനിയാണ് വിദ്യാഭ്യാസ ബജറ്റിന്റെ ചര്‍ച്ചക്കിടെ വ്യാഴാഴ്‌ച പ്രഖ്യാപനം നടത്തിയത്. ഗുജറാത്തിലെ ബിജെപി സര്‍ക്കാരിന്റെ പുതിയ തീരുമാനത്തെ കോണ്‍ഗ്രസും ആം ആദ്‌മി പാര്‍ട്ടിയും സ്വാഗതം ചെയ്‌തു.
ആത്‌മാഭിമാനവും നമ്മുടെ പാരമ്പര്യവും ആചാരങ്ങളുമായുള്ള ബന്ധവും കുട്ടികളില്‍ വളര്‍ത്തിയെടുക്കാനാണ് തീരുമാനമെന്ന് വിഷയത്തില്‍ സര്‍ക്കാര്‍ പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു. ഇന്ത്യന്‍ സംസ്‌കാരം സിലബസുകളില്‍ ഉണ്ടായിരിക്കണമെന്നും അത് കുട്ടികളുടെ സമഗ്ര വികസനത്തിന് വേണ്ടിയാണെന്നും സര്‍ക്കുലറില്‍ ചൂണ്ടിക്കാട്ടുന്നു.
ശ്രീമത് ഭഗവത് ഗീതയുടെ മൂല്യവും പ്രിന്‍സിപ്പലുകളും പ്രാധാന്യവും എല്ലാ മതങ്ങളിലും പെട്ട ജനങ്ങള്‍ക്കിടയില്‍ സ്വീകരിക്കപ്പെട്ടതാണ്. കുട്ടികള്‍ക്ക് ഇതിൻമേല്‍ താല്‍പര്യം വളര്‍ത്തുന്ന തരത്തിലായിരിക്കും ആറാം ക്ളാസ് സിലബസില്‍ ഭഗവത് ഗീത ഉള്‍പ്പെടുത്തുക; വിദ്യാഭ്യാസ മന്ത്രി ജിതു വഘാനി വ്യക്‌തമാക്കി.
സിലബസില്‍ കഥകളുടെയും ശ്ളോകങ്ങളുടെയും രൂപത്തിലായിരിക്കും ഗീത ഉള്‍പ്പെടുത്തുക എന്നും സര്‍ക്കുലറില്‍ പറയുന്നു. ഒമ്പതാം ക്ളാസ് മുതല്‍ ഇതിന്റെ വിശദാംശങ്ങള്‍ പഠിപ്പിച്ച് തുടങ്ങുമെന്നും സർക്കുലർ വ്യക്‌തമാക്കുന്നു.
അതേസമയം ഗുജറാത്തിലെ ബിജെപി സര്‍ക്കാരിന്റെ പുതിയ തീരുമാനത്തിന് പിന്തുണയേകി കോണ്‍ഗ്രസും എഎപിയും രംഗത്തെത്തി.
സിലബസില്‍ ഭഗവത് ഗീത ഉള്‍പ്പെടുത്താനുള്ള തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി ഗുജറാത്ത് കോണ്‍ഗ്രസ് വക്‌താവ് ഹേമങ് റാവല്‍ പറഞ്ഞു. ഗുജറാത്ത് സര്‍ക്കാര്‍ തന്നെ ഗീതയില്‍ നിന്നും പലതും പഠിക്കേണ്ടതുണ്ടെന്നും അദ്ദേഹം പരിഹസിച്ചു.
വിദ്യാര്‍ഥികളുടെ നൻമയ്‌ക്ക് വേണ്ടി സര്‍ക്കാര്‍ തീരുമാനത്തെ സ്വാഗതം ചെയ്യുന്നു എന്നായിരുന്നു ആം ആദ്‌മി പാര്‍ട്ടി വക്‌താവ് യോഗേഷ് ജദ്‌വാനിയുടെ പ്രതികരണം.
Most Read: അഞ്ചു വയസുകാരിക്ക് പീഡനം; പ്രതിയെ തല്ലിക്കൊന്ന് ഒരുകൂട്ടം സ്‌ത്രീകൾ