ഇടുക്കി: മുല്ലപ്പെരിയാർ ഡാമിലെ ഗുരുതര സുരക്ഷാ വീഴ്‌ചയിൽ കേസെടുത്ത് വനം വകുപ്പും. അനുവാദം ഇല്ലാതെ അണക്കെട്ടിലേക്ക് പോയതിനാണ് കേസ്. രണ്ട് റിട്ടയർഡ് എസ്ഐമാരടക്കം നാല് പേർക്കെതിരെയാണ് കേസെടുത്തത്. ഇവരെ കടത്തി വിട്ട തേക്കടിയിലെ വനപാലകർക്ക് എതിരെ നടപടി ഉണ്ടാകും.
അതീവ സുരക്ഷാ പ്രാധാന്യമുള്ള ഡാമിലേക്ക് പുറത്തുനിന്നുള്ളവർ കയറിയതിലാണ് നടപടി. തേക്കടിയിൽ നിന്നും ബോട്ടിലാണ് ഇവർ പോയത്. ഇക്കഴിഞ്ഞ ഞായറാഴ്‌ചയാണ് തമിഴ്നാട് ജലസേചന വകുപ്പിന്റെ ബോട്ടിൽ കുമളി സ്വദേശികളായ നാല് പേർ ഡാമിൽ എത്തിയത്.
തമിഴ്നാട് ജലവിഭവ വകുപ്പ് ഉദ്യോഗസ്‌ഥനൊപ്പമാണ് ഇവർ അനധികൃതമായി ഡാമിൽ എത്തിയത്. ഇവരെ പരിശോധിക്കുകയോ പേരുവിവരങ്ങൾ രേഖപ്പെടുത്തുകയോ ചെയ്യാതെയാണ് കേരള പോലീസ് കടത്തി വിട്ടത്. ഇത് ഗുരുതര വീഴ്‌ച ഉണ്ടായതായി മുല്ലപ്പെരിയാർ ഡിവൈഎസ്‌പിയുടെ പ്രാഥമിക അന്വേഷണത്തിൽ വ്യക്‌തമായിരുന്നു.
സുരക്ഷാവീഴ്‌ച സംബന്ധിച്ച് ഡിവൈഎസ്‌പി, എസ്‌പിക്ക് ഉടൻ റിപ്പോർട് നൽകും. റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിൽ എസ്‌പി നടപടി പ്രഖ്യാപിക്കും. ഒരു പരിശോധനയും കൂടാതെ സംഘത്തെ കടത്തി വിട്ടതാണ് മുല്ലപ്പെരിയാര്‍ പോലീസിന്റെ ഗുരുതര വീഴ്‌ച.
ഡാമിലേക്ക് പൊതുജനങ്ങൾക്ക് പ്രവേശനമില്ലെന്നിരിക്കെ, കേരള പോലീസിലെ റിട്ട. എസ്ഐമാരായ റഹീം, അബ്‌ദുൾ സലാം, ഡെൽഹി പോലീസിൽ ഉദ്യോഗസ്‌ഥനായ ജോണ്‍ വര്‍ഗീസ്, മകൻ വര്‍ഗീസ് ജോണ്‍ എന്നിവരാണ് അനധികൃതമായി ഡാമിലെത്തിയത്. സംഭവം വിവാദമായപ്പോൾ നാല് പേര്‍ക്കെതിരെ കേസെടുത്തിരുന്നു.
Most Read: നമ്പർ 18 പോക്‌സോ കേസ്; അഞ്‌ജലി റിമാദേവിനെ ഇന്ന് ചോദ്യം ചെയ്യും