തിരുവനന്തപുരം: സംസ്‌ഥാനത്തെ സ്‌കൂൾ അധ്യയനം സംബന്ധിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അധ്യാപക സംഘടനകളുമായി ഇന്ന് ചർച്ച നടത്തും. സ്‌കൂളുകളുടെ പ്രവർത്തന സമയം, ശനിയാഴ്‌ച പ്രവർത്തി ദിനമാക്കൽ എന്നിവ യോഗത്തിൽ ചർച്ച ചെയ്യും. പരീക്ഷാ നടത്തിപ്പും പാഠഭാഗങ്ങൾ പൂർത്തിയാക്കാൻ എടുക്കേണ്ട നടപടികളും യോഗത്തിൽ ചർച്ചയാകും.
എന്നാൽ അധ്യാപക സംഘടനകളുമായി ചർച്ച നിശ്‌ചയിച്ച ശേഷം സർക്കാർ ഏകപക്ഷീയമായി തീരുമാനങ്ങൾ എടുക്കുന്നതിൽ സംഘടനകൾക്ക് പ്രതിഷേധമുണ്ട്. തീരുമാനം പ്രഖ്യാപിച്ച ശേഷം അധ്യാപക സംഘടനകളുടെ യോഗം നടത്തുന്നതിലെ അപാകതയാണ് സംഘടനകൾ ചൂണ്ടിക്കാട്ടുന്നത്.
ശനിയാഴ്‌ച പ്രവർത്തി ദിവസമാക്കിയ തീരുമാനത്തിനെതിരെ അധ്യാപക സംഘടനകൾ രംഗത്ത് വന്നിരുന്നു. തീരുമാനമെടുത്ത ശേഷം അധ്യാപക സംഘടനകളുടെ യോഗം വിളിക്കുന്നത് ശരിയായില്ലെന്നാണ് സംഘടനകൾ ആരോപിക്കുന്നത്. കെഎസ്‌ടിഎ ഒഴികെയുള്ള അധ്യാപക സംഘടനകളാണ് പ്രതിഷേധം അറിയിച്ചത്.
വൈകുന്നേരം വരെ ക്‌ളാസ് നീട്ടുമ്പോൾ ശനിയാഴ്‌ച പ്രവർത്തി ദിവസമാക്കുന്നത് പിൻവലിക്കണമെന്ന് കോൺഗ്രസ് സംഘടന കെപിഎസ്‌ടിഎ ആവശ്യപ്പെട്ടു. നയപരമായ തീരുമാനങ്ങൾ ഏകപക്ഷീയമായി എടുക്കുന്നുവെന്നാണ് സിപിഐ സംഘടന എകെഎസ്‌ടിയുവിന്റെ പ്രതികരണം.
Most Read: തൃശൂർ, കോഴിക്കോട് മാനസികാരോഗ്യ കേന്ദ്രങ്ങളിലെ സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി