മോസ്കോ: യുക്രൈൻ സൈനിക നടപടിയുടെ ആദ്യദിനം വിജയമെന്ന് റഷ്യ. സൈനികനീക്കം ആരംഭിച്ചത് മുതൽ റഷ്യ 203 ആക്രമണങ്ങൾ നടത്തിയെന്ന് യുക്രൈൻ വ്യക്തമാക്കി. യുക്രൈനിലുടനീളം പോരാട്ടം നടക്കുന്നുണ്ടെന്നാണ് പോലീസ് പറയുന്നത്. 14 പേരുമായി വന്ന യുക്രൈൻ സൈനിക വിമാനം കീവിന്റെ തെക്ക് ഭാഗത്ത് തകർന്നുവീണു, സുമി, കാർക്കീവ്, കെർസൺ, ഒഡെസ മേഖലകളിലും കീവിനടുത്തുള്ള സൈനിക വിമാനത്താവളങ്ങളിലും കടുത്ത പോരാട്ടം നടക്കുന്നുണ്ട്.
ചെര്‍ണോബില്‍ ആണവനിലയം ഉള്‍പ്പെടുന്ന മേഖല റഷ്യന്‍ നിയന്ത്രണത്തിലായി. ഖെര്‍സോന്‍ അടക്കം തെക്കന്‍ യുക്രൈനിലെ 6 മേഖലകൾ റഷ്യയുടെ നിയന്ത്രണത്തിലാണ്. യുക്രൈനിലെ 11 വ്യോമതാവളങ്ങളടക്കം 70 സൈനികകേന്ദ്രങ്ങള്‍ തകര്‍ത്തെന്ന് റഷ്യ അവകാശപ്പെട്ടു. ഇതുവരെ റഷ്യൻ ആക്രമണത്തിൽ യുക്രൈനിൽ 40 സൈനികരും 10 സാധാരണക്കാരും കൊല്ലപ്പെട്ടു.
യുദ്ധസാഹചര്യത്തിൽ ജനങ്ങൾ ബങ്കറുകളിലേക്ക് മാറുകയാണ്. തലസ്ഥാന നഗരമായ കീവിൽ നിന്നാണ് കൂടുതൽ പലായനം നടക്കുന്നത്. നിപ്രോ, കാർക്കീവ് അടക്കം വിവിധ നഗരങ്ങളിൽ നിന്ന് ജനങ്ങൾ ബങ്കറുകളിലേക്ക് മാറി. സൂപ്പർ മാർക്കറ്റുകളിൽ വൻ തിരക്കാണ്, എടിഎമ്മുകളിലും നീണ്ടനിര കാണാം.
ഇതിനിടെ നാറ്റോ സഖ്യ കക്ഷികളുടെ സുരക്ഷ ഉറപ്പാക്കാൻ പ്രതിരോധ പദ്ധതികൾ സജീവമാക്കിയിട്ടുണ്ട്. റഷ്യക്കെതിരെ പുതിയ ഉപരോധങ്ങളെ കുറിച്ച് ചർച്ച ചെയ്യാൻ യുഎസ് പ്രസിഡണ്ട് ജോ ബൈഡൻ ജി7 സഖ്യകക്ഷികളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
Most Read: നായയെ അകാരണമായി ചവിട്ടാൻ ശ്രമിച്ച യുവാവ് മലർന്നടിച്ചു വീണു; വീഡിയോ വൈറൽ







































