കൊച്ചി: കുവൈത്ത് മംഗഫലിലെ തൊഴിലാളി ക്യാമ്പിലുണ്ടായ തീപിടിത്തത്തിൽ ജീവനക്കാർ മരിച്ച സംഭവം അതീവ വേദനാജനകമെന്ന് എൻബിടിസി ഡയറക്ടർ കെജി എബ്രഹാം. സംഭവം ദൗർഭാഗ്യകരമാണ്. തങ്ങളുടെ പിഴവ് കൊണ്ടല്ല അപകടം ഉണ്ടായതെങ്കിലും അതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു. ഉത്തരവാദിത്തത്തിൽ നിന്ന് വിട്ടുനിൽക്കില്ലെന്നും കെജി എബ്രഹാം പറഞ്ഞു.
മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളെ നേരിട്ട് പോയിക്കാണും. അവർക്ക് എല്ലാ പിന്തുണയും കമ്പനി നൽകുമെന്നും കൊച്ചിയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. വാർത്താ സമ്മേളനത്തിനിടെ അദ്ദേഹം പൊട്ടിക്കരഞ്ഞു. തീപിടിത്തത്തിൽ മരിച്ചവരുടെ നാലുവർഷത്തെ ശമ്പളവും ആനുകൂല്യങ്ങളും അവരുടെ കുടുംബത്തിന് നൽകുമെന്നും കെജി എബ്രഹാം അറിയിച്ചു.
നഷ്ടപരിഹാരമായി പ്രഖ്യാപിച്ച എട്ടുലക്ഷം രൂപയ്ക്കും ഇൻഷുറൻസ് തുകയ്ക്കും പുറമേയാണിതെന്നും വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. ജീവനക്കാരെ കുടുംബാംഗങ്ങളെ പോലെയാണ് കാണുന്നത്. അപകടവിവരം അറിഞ്ഞതോടെ വീട്ടിലിരുന്ന് കരയുകയായിരുന്നു ഞാൻ. മരിച്ചവരുടെ കുടുംബത്തെ കമ്പനി സംരക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഷോർട് സർക്യൂട്ടാണ് അപകട കാരണമെന്നാണ് അധികൃതർ അറിയിച്ചത്. കമ്പനിയുടെ ഭാഗത്ത് നിന്ന് വീഴ്ച ഉണ്ടെന്ന് ആരും പറഞ്ഞിട്ടില്ല. ഗ്യാസ് സിലിണ്ടറുകൾ പൊട്ടിത്തെറിച്ചാണ് തീപിടിത്തം ഉണ്ടായതെന്ന് കരുതുന്നില്ല. അങ്ങനെയായിരുന്നെങ്കിൽ അത് കുവൈത്ത് പോലീസിന്റെ റിപ്പോർട്ടിൽ പരാമർശിക്കേണ്ടതായിരുന്നു.
ജീവനക്കാർക്ക് എയർ കണ്ടീഷൻ ചെയ്ത ഫ്ളാറ്റാണ് നൽകിയിരുന്നത്. ഇത്തരത്തിൽ 32 ഫ്ളാറ്റുകൾ കമ്പനിക്കുണ്ട്. ജീവനക്കാർക്ക് ഭക്ഷണം പാകം ചെയ്ത് നൽകാനും വിളമ്പാനും പ്രത്യേക ജീവനക്കാരെ ഏർപ്പെടുത്തിയിരുന്നു. മുറികളിൽ പാചകം ചെയ്യുന്നതിന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ടെന്നും കെജി എബ്രഹാം കൂട്ടിച്ചേർത്തു.
Most Read| പ്രകൃതിയുടെ വരദാനമായി ‘ലവ് ടണൽ’; മരങ്ങളാൽ ചുറ്റപ്പെട്ട തുരങ്കം യുക്രൈനിൽ