മുംബൈ: അന്തരിച്ച മനുഷ്യാവകാശ പ്രവർത്തകൻ ഫാ. സ്‌റ്റാൻ സ്വാമിയെ പ്രകീർത്തിക്കുന്ന തരത്തിൽ വാക്കാൽ നടത്തിയ പരാമർശങ്ങൾ പിൻവലിച്ച് മഹാരാഷ്‌ട്ര ഹൈക്കോടതി. ജസ്‌റ്റിസ് എസ്എസ് ഷിൻഡെ അധ്യക്ഷനായ ഡിവിഷൻ ബെഞ്ചാണ് പരാമർശം പിൻവലിച്ചത്. എൻഐഎക്ക് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ അനിൽ സിംഗ് എതിർപ്പ് അറിയിച്ചതിനെ തുടർന്നാണിത്.
അദ്ദേഹത്തെ തടവിലാക്കിയതിനെ പറ്റിയോ യുഎപിഎ ചുമത്തി അറസ്‌റ്റ് ചെയ്‌തതിനെ കുറിച്ചോ പരാമർശമൊന്നും നടത്തിയിട്ടില്ലെന്ന് ജസ്‌റ്റിസ് ഷിൻഡെ ചൂണ്ടിക്കാട്ടി. നിയമപരമായ കാര്യങ്ങൾ വേറെയാണ്. പക്ഷേ, താൻ വ്യക്‌തിപരമായി പറഞ്ഞ കാര്യങ്ങൾ ആരെയെങ്കിലും വേദനിപ്പിച്ചുവെങ്കിൽ അവ പിൻവലിക്കുന്നു. സ്‌റ്റാൻ സ്വാമിയുടെ മരണം പോലെയുള്ള കാര്യങ്ങൾ അപ്രതീക്ഷിതമായി സംഭവിക്കുമ്പോൾ ന്യായാധിപരും മനുഷ്യരാണെന്ന കാര്യം ഓർക്കണമെന്നും ജസ്‌റ്റിസ് ഷിൻഡെ പറഞ്ഞു.
ഫാദർ സ്‌റ്റാൻ സ്വാമി വിസ്‌മയിപ്പിച്ച വ്യക്‌തിത്വം ആയിരുന്നുവെന്നാണ് നേരത്തെ മഹാരാഷ്‌ട്ര ഹൈക്കോടതി പറഞ്ഞത്. അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളോട് ബഹുമാനം ഉണ്ടായിരുന്നുവെന്നും കോടതി വ്യക്‌തമാക്കിയിരുന്നു. എന്നാൽ ഈ പരാമർശം എൻഐഎക്ക് മോശമായ പ്രതിച്ഛായ സൃഷ്‌ടിച്ചുവെന്നും കേസ് അന്വേഷണങ്ങളെ ഇത് പ്രതികൂലമായി ബാധിക്കുമെന്നും അഡീഷണൽ സോളിസിറ്റർ ജനറൽ ചൂണ്ടിക്കാട്ടി.
ജസ്‌റ്റിസ് ഷിൻഡെ നടത്തിയ പരാമർശം മാദ്ധ്യമങ്ങൾ പ്രാധാന്യത്തോടെ റിപ്പോർട് ചെയ്‌ത കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി. അതിനിടെ സ്‌റ്റാൻ സ്വാമിയുടെ കസ്‌റ്റഡി മരണത്തെക്കുറിച്ചുള്ള മജിസ്ട്രേറ്റ് അന്വേഷണ വിഷയത്തിൽ കോടതി മാർഗനിർദ്ദേശങ്ങൾ നൽകണമെന്ന് അദ്ദേഹത്തിനു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ മിഹിർ ദേശായി ആവശ്യപ്പെട്ടു.
Read Also: എജിആർ കുടിശിക; ടെലികോം കമ്പനികളുടെ ഹരജി തള്ളി സുപ്രീം കോടതി