ന്യൂഡെൽഹി: ഭീമാ കൊറേഗാവ് കലാപ കേസിൽ ആക്‌ടിവിസ്‌റ്റ് സുധ ഭരദ്വാജിന് ജാമ്യം അനുവദിച്ചതിനെതിരെ എൻഐഎ സമർപ്പിച്ച ഹരജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. മുംബൈ ഹൈക്കോടതി നടപടി റദ്ദാക്കണമെന്നാണ് എൻഐഎയുടെ ആവശ്യം. ജസ്‌റ്റിസ് യുയു ലളിത് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹരജി പരിഗണിക്കുക.
ജാമ്യ വ്യവസ്‌ഥകൾ തീരുമാനിക്കാൻ സുധ ഭരദ്വാജിനെ മുംബൈയിലെ പ്രത്യേക എൻഐഎ കോടതിക്ക് മുന്നിൽ ഹാജരാക്കാൻ ഇരിക്കുകയാണ്. ഈ സാഹചര്യത്തിൽ അടിയന്തരമായി ഹരജി പരിഗണിക്കണമെന്ന് എൻഐഎ സുപ്രീംകോടതിയോട് ആവശ്യപ്പെടുകയായിരുന്നു.
2018 ഓഗസ്‌റ്റിലാണ് ആദിവാസികളുടെ അവകാശത്തിനായി പ്രവർത്തിക്കുന്ന സുധ ഭരദ്വാജിനെ, ഡെൽഹിയിൽ നിന്ന് അറസ്‌റ്റ് ചെയ്‌തത്. ഭീമാ കൊറേഗാവ് കലാപ കേസിൽ യുഎപിഎ അടക്കമാണ് സുധ ഭരദ്വാജിനെതിരെ ചുമത്തിയിരിക്കുന്നത്.
2018 മുതൽ ജയിലിൽ കഴിയുകയായിരുന്ന ഇവർക്ക് കഴിഞ്ഞ ദിവസമാണ് ജാമ്യം അനുവദിച്ചത്. സുധയുടെ കേസില്‍ അന്വേഷണത്തിനും ശിക്ഷയുടെ കാലാവധി നീട്ടുന്നതിനും അധികാരമുള്ള കോടതി അത് ചെയ്‌തില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മഹാരാഷ്‌ട്ര ഹൈക്കോടതി ജാമ്യം അനുവദിച്ചത്.
Most Read: നാഗാലാൻഡ് വെടിവെപ്പ്; പാർലമെന്റിൽ പ്രതിഷേധം ഉയർത്താൻ ഒരുങ്ങി പ്രതിപക്ഷം