ന്യൂഡെല്‍ഹി: ഭീമാ കൊറഗാവ് കേസില്‍ അഭിഭാഷകയും ആക്‌ടിവിസ്‌റ്റുമായ സുധാ ഭരദ്വാജിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ച് ദേശീയ അന്വേഷണ ഏജന്‍സി. 2018 മുതല്‍ ജയിലില്‍ കഴിയുന്ന സുധ ഭരദ്വാജിന് കഴിഞ്ഞ ദിവസമാണ് കോടതി ജാമ്യം നല്‍കിയത്. സുധയുടെ കേസില്‍ അന്വേഷണത്തിനും ശിക്ഷയുടെ കാലാവധി നീട്ടുന്നതിനും അധികാരമുള്ള കോടതി അത് ചെയ്‌തില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മഹാരാഷ്‌ട്ര ഹൈക്കോടതി ജാമ്യം അനുവദിച്ചത്.
എസ്എസ് ഷിന്‍ഡെ, എന്‍ജെ ജമാദാര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്. ഡിസംബര്‍ എട്ടിന് വിചാരണ കോടതിയിലെത്തി ജാമ്യം നേടാമെന്ന് കോടതി വ്യക്‌തമാക്കിയിരുന്നു. കേസില്‍ അറസ്‌റ്റിലായ ആക്‌ടിവിസ്‌റ്റുകളിലും അക്കാദമിക് വിദഗ്ധരിലും ജാമ്യം ലഭിച്ച ആദ്യ വ്യക്‌തിയാണ് സുധ ഭരദ്വാജ്. കവിയും ആക്‌ടിവിസ്‌റ്റുമായ വരവര റാവു ഇപ്പോള്‍ മെഡിക്കല്‍ ജാമ്യത്തിലാണ്.
ഭീമാ കൊറേഗാവ് സംഘര്‍ഷവുമായി ബന്ധപ്പെട്ട് സുധാ ഭരദ്വാജ് ഉള്‍പ്പെടെ അഞ്ച് മനുഷ്യാവകാശ പ്രവര്‍ത്തകരെ ഒരുമിച്ചാണ് പൂനെ പോലീസ് അറസ്‌റ്റ് ചെയ്‌തത്. തെലുങ്കു കവിയും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ വരവരറാവു, അഭിഭാഷക സുധാ ഭരദ്വാജ്, വെര്‍നണ്‍ ഗോണ്‍സാല്‍വസ്, അരുണ്‍ ഫെറേറ, മാദ്ധ്യമ പ്രവര്‍ത്തകന്‍ ഗൗതം നവ്ലാഖ എന്നിവരാണ് അറസ്‌റ്റിലായത്. ഇവര്‍ക്ക് മാവോയിസ്‌റ്റ് ബന്ധം ഉണ്ടെന്നായിരുന്നു പോലീസ് വാദം.
Read also: ഗൗതം അദാനിയുമായി കൂടിക്കാഴ്‌ച നടത്തി മമതാ ബാനർജി