ന്യൂഡെൽഹി: നാഗാലാൻഡ് വിഷയത്തിലും, രാജ്യസഭയിലെ സസ്‌പെഷൻ നടപടിയിലും ഇന്നും പാര്‍ലമെന്റിൽ പ്രതിഷേധം ശക്‌തമാകും. ഇന്നലെ ആഭ്യന്തര മന്ത്രി അമിത് ഷാ ഇരുസഭകളിലും പ്രസ്‌താവന നടത്തിയിരുന്നു. ചര്‍ച്ച വേണമെന്നതടക്കമുള്ള ആവശ്യം ഉന്നയിച്ചാകും പ്രതിപക്ഷം പ്രതിഷേധം ശക്‌തമാക്കുക. സസ്‌പെഷൻ നടപടിക്കെതിരെ 12 അംഗങ്ങളുടെ ധര്‍ണ പാര്‍ലമെന്റ് കവാടത്തിൽ ഇന്നും തുടരും. സഭക്കുള്ളിലും പുറത്തുമുള്ള നീക്കങ്ങൾ ആലോചിക്കാൻ രാവിലെ പ്രതിപക്ഷ പാര്‍ട്ടികൾ യോഗം ചേരും.
ജനങ്ങളെ വെടിവെച്ചുകൊന്ന സംഭവത്തിൽ ചര്‍ച്ച വേണമെന്ന് ആവശ്യപ്പെട്ട് പാര്‍ലമെന്റിന്റെ ഇരുസഭകളെയും ഇന്നലെ രാവിലെ മുതല്‍ പ്രതിപക്ഷം പ്രക്ഷുബ്‌ധമാക്കിയിരുന്നു. സ്വന്തം പൗരൻമാരെ വെടിവെച്ചു കൊന്ന സംഭവത്തിലെ ചര്‍ച്ചക്ക് ശേഷം മറ്റ് നടപടികൾ മതിയെന്നുമായിരുന്നു പ്രതിപക്ഷത്തിന്റെ നിലപാട്. ഇതോടെ ലോക്‌സഭ ബഹളത്തിൽ മുങ്ങി. ശേഷം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തന്നെ മറുപടിയുമായി രംഗത്തെത്തി.
ഗ്രാമീണരെ സുരക്ഷാസേന വെടിവെച്ച് കൊന്ന കേസില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചെന്നായിരുന്നു അമിത് ഷാ പറഞ്ഞത്. അന്വേഷണം നടത്തി ഒരു മാസത്തിനകം റിപ്പോര്‍ട് നല്‍കും. നാഗാലാൻഡില്‍ സ്‌ഥിതി നിയന്ത്രണ വിധേയമെന്നും ആഭ്യന്തരമന്ത്രി ലോക്‌സഭയില്‍ പറഞ്ഞു.
അതേസമയം നാഗാലാൻഡ് വെടിവെപ്പിൽ പ്രതിഷേധം കനക്കുന്നതിനിടെ സംസ്‌ഥാനത്തെത്തി സ്‌ഥിതി ഗതികൾ വിലയിരുത്താൻ കോൺഗ്രസ് തീരുമാനിച്ചിട്ടുണ്ട്. നാലംഗ സംഘമാകും നാഗാലാൻഡ് സന്ദർശിക്കുക. എഐസിസി ജനറൽ സെക്രട്ടറി ജിതേന്ദ്ര സിംഗ്, നാഗാലാൻഡിന്റെ ചുമതലയുള്ള അജോയ് കുമാർ ഗൗരവ് ഗൊഗോയി എന്നിവരോടൊപ്പം ആന്റോ ആന്റണി എംപിയും സംഘത്തിലുണ്ട്. ഒരാഴ്‌ചക്കുള്ളിൽ സമിതി സോണിയാ ഗാന്ധിക്ക് റിപ്പോർട് നൽകും.
Read Also: വഖഫ് ബോർഡ് നിയമന വിവാദം; സമസ്‌ത നേതാക്കളുമായി മുഖ്യമന്ത്രിയുടെ ചർച്ച രാവിലെ