കൊച്ചി: നഗര ഹൃദയഭാഗമായ കുണ്ടന്നൂർ ഒജിഎസ് കാന്താരി ബാറിൽ നടന്ന വെടിവെപ്പിൽ കസ്‌റ്റഡിയിലുള്ള നിരവധി ക്രിമിനല്‍ കേസ് പ്രതിയായ റോജനും സുഹൃത്തും അഭിഭാഷകനുമായ ഹറോള്‍ഡിനുമെതിരെ വധശ്രമത്തിന് കേസെടുത്തു. ആയുധം കൈവശം വെക്കൽ, പൊതുശല്യം ഉൾപ്പടെയുള്ള വകുപ്പുകളും ചാർജ് ചെയ്‌തു.
ഫൊറന്‍സിക് വിദഗ്‌ധരുടെ പരിശോധന പൂർത്തിയായി. ഇന്നുതന്നെ പ്രതികളെ ബാറിലെത്തിച്ച് തെളിവെടുപ്പും പൂർത്തിയാക്കും. വൈകിട്ട് മൂന്നരയോടെയാണ് കുണ്ടന്നൂരിലെ ഓജീസ് കാന്താരി ബാറില്‍ നിന്ന് മദ്യപിച്ച ഇവർ പണം നല്‍കി മടങ്ങുന്നതിനിടെ തോക്ക് പുറത്തെടുത്ത് കൗണ്ടറിലുള്ളവരെ കാണിച്ചത്. ശേഷം ഇത് പൊട്ടുന്നതാണെന്ന് കാണിക്കാൻ ഭിത്തിയിലേക്ക് രണ്ട് റൗണ്ട് വെടിവെച്ച ശേഷം വീരപരിവേഷത്തില്‍ ഒരു കൂസലുമില്ലാതെ മടങ്ങുകയായിരുന്നു ഇരുവരും.
ബാർപരിസരത്ത് നിന്ന് ഓട്ടോറിക്ഷ വിളിച്ച് മടങ്ങിയ ഇരുവരും ആലപ്പുഴയിലേക്കാണ് പോയത്. അഭിഭാഷകനായ ഹറോള്‍ഡിന്റെ ലൈസൻസുള്ള റിവോള്‍വര്‍ ഉപയോഗിച്ചാണ് റോജന്‍ വെടിവെച്ചത്. വിഷയം ബാര്‍ അധികൃതര്‍ മറച്ചുവെച്ചതോടെ പൊലീസ് വിവരം അറിയാന്‍ മൂന്ന് മണിക്കൂറിലേറെ വൈകിയിരുന്നു. മറ്റൊരാളുടെ നിർബന്ധത്തിന് വഴങ്ങിയാണ് ബാർ അധികൃതർ സ്‌റ്റേഷനിൽ വിവരമറിയച്ചത്.
ശേഷം, ബാറിലെത്തിയ മരട് പൊലീസ് സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ച് പ്രതികളുടെ ചിത്രം ജില്ലക്ക് അകത്തും പുറത്തും പോലീസ് വാട്‌സാപ്പ് ഗ്രൂപ്പുകൾ വഴി പ്രചരിപ്പിച്ചു. രാത്രിയോടെ തന്നെ കേരളം മുഴുവൻ വലവിരിച്ച് തുടങ്ങിയ അന്വേഷണത്തിൽ മണിക്കൂറുകൾക്കകം ആലപ്പുഴയിൽ നിന്ന് പ്രതികൾ അറസ്‌റ്റിലുമായി. ആലപ്പുഴ ജില്ലയിലെ എഴുപുന്ന സ്വദേശികളാണ് ഇരുവരും.
Most Read: കോവിഡ്: വെല്ലുവിളിയായി ബിഎഫ്.7 വകഭേദം