ന്യൂഡെൽഹി: പട്ടാളക്യാമ്പുകൾ, ജയിലുകൾ എന്നിവയിൽ ഉള്ളതുപോലെയുള്ള അച്ചടക്കം സ്‌കൂളുകളിൽ ആവശ്യമില്ലെന്നും ഹിജാബ് നിരോധനം മൗലിക അവകാശങ്ങളുടെ ലംഘനമാണെന്നും ഹിജാബ് നിരോധനം തള്ളിക്കൊണ്ട് സുപ്രീം കോടതി ജസ്‌റ്റിസ് സുധാൻഷു ധൂളിയ.
കർണാടക ഹൈക്കോടതിയുടെ ഹിജാബ് നിരോധനം അനുകൂലിച്ചുള്ള 2022 മാര്‍ച്ച് 15ലെ വിധിയെ ചോദ്യം ചെയ്‌തുകൊണ്ട് സുപ്രീം കോടതിയിൽ വന്ന ഹരജികൾ തീർപ്പാക്കിയ രണ്ടംഗ ബെഞ്ചിന്റെ വിധികളിൽ ജസ്‌റ്റിസ് സുധാന്‍ഷുവിന്റെ വിധി സ്‌കൂളുകളിലെ ഹിജാബ് ധാരണം അനുവദിച്ചുകൊണ്ടാണ് വന്നത്.
അതേസമയം രണ്ടംഗ ബഞ്ചിലെ ജസ്‌റ്റിസ് ഹേമന്ദ് ഗുപ്‌തയുടെ വിധി സ്‌കൂളുകളിലെ ഹിജാബ് ധാരണം അനുവദനീയമല്ല എന്ന രീതിയിലുമാണ്. (പ്രസ്‌തുത വാർത്ത ഈ ലിങ്കിൽ വായിക്കാം). ഇതോടെ ഹരജികള്‍ വിശാലബെഞ്ചിന് വിടുന്നതില്‍ ചീഫ് ജസ്‌റ്റിസ് തീരുമാനമെടുക്കും. എന്നാൽ, നിരോധനം തുടരുമെന്ന് കർണാടക സർക്കാർ വ്യക്‌തമാക്കി.
സ്‌കൂൾ ഗേറ്റില്‍ ഹിജാബ് അഴിക്കാന്‍ ആവശ്യപ്പെടുന്നത് അന്തസിനും സ്വകാര്യതക്കും മേലുള്ള കടന്നുകയറ്റമാണെന്നും ജസ്‌റ്റിസ് സുധാന്‍ഷു വിധിയിൽ പറയുന്നുണ്ട്. ഡ്രസ് കോഡാണോ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസമാണോ പ്രധാനം എന്നും ഇക്കാര്യം കര്‍ണാടക സര്‍ക്കാര്‍ വ്യക്‌തമാക്കണമെന്നും ഹിജാബ് ധരിക്കുന്നത് എങ്ങനെയാണ് പൊതുക്രമത്തിനും സഭ്യതക്കും ആരോഗ്യത്തിനും എതിരാകുക എന്നും ജസ്‌റ്റിസ് സുധാൻഷു ധൂളിയ ചോദിക്കുന്നു.
പൊതുസ്‌ഥലത്തിന്റെ ഭാഗമായ സ്‌കൂളുകളിൽ അച്ചടക്കം ആവശ്യമാണ്. എന്നാൽ സ്വാതന്ത്ര്യവും അന്തസും ബലികഴിച്ച് കൊണ്ടാകരുത് സ്‌കൂളുകളിൽ അച്ചടക്കം നടപ്പാക്കേണ്ടത്. വീടിനുള്ളിലും പുറത്തും ഹിജാബ് ധരിക്കാനുള്ള പെൺകുട്ടിയുടെ അവകാശം സ്‌കൂൾ ഗേറ്റിൽ അവസാനിക്കില്ല. സ്‌കൂളിന് ഉള്ളിലും സ്വകാര്യതയും അന്തസും ഉൾപ്പടെയുള്ള മൗലിക അവകാശങ്ങൾക്ക് അവകാശം ഉണ്ട്.- ഇദ്ദേഹം വിശദീകരിച്ചു.
ഹിജാബ് ധരിക്കാനുള്ള പെൺകുട്ടികളുടെ അവകാശം ലംഘിക്കുന്നത് ഭരണഘടനയുടെ 19, 21, 25 അനുഛേദങ്ങളുടെ ലംഘനമാണ്. ഹിജാബ് ധരിക്കുന്നത് മറ്റൊരാളുടെ അവകാശത്തെ ബാധിക്കുന്നില്ല. അതിനാൽ തന്നെ നിരോധനം നീതികരിക്കരിക്കപ്പെടുന്നില്ല. ഹിജാബ് നിരോധിച്ചതിനാൽ പല പെൺകുട്ടികൾക്കും പരീക്ഷ എഴുതാൻ സാധിച്ചില്ല. ചിലർ മദ്രസ വിദ്യാഭ്യാസത്തിലേക്ക് മാറി. ഹിജാബ് ധരിക്കുന്നു എന്ന ഒറ്റ കാരണത്താൽ കുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിക്കാൻ പാടില്ല.-ജസ്‌റ്റിസ് സുധാന്‍ഷു ധൂളിയയുടെ വിധി പറയുന്നു.
Related: ഖുർആനിലെ സൂറതുൽ അഹ്സാബ് ഹിജാബ് സംസ്‌കാരത്തിന് തെളിവാണ് -എസ്‌എസ്‌എഫ്