കോഴിക്കോട്: ഹിജാബ് വിഷയത്തിൽ കർണാടക ഹൈക്കോടതിയുടെ വിശാല ബെഞ്ച് നടത്തിയ വിധിയെ നിശിതമായി വിമർശിച്ച് സുന്നി സ്‌റ്റുഡന്റ്സ് ഫെഡറേഷൻ (എസ്‌എസ്‌എഫ്) കേരളഘടകം.
യുണിഫോം ആവശ്യമായ സ്‌ഥാപനങ്ങളിൽ ‘ഹിജാബ് നിരോധനം’ നടപ്പിലാക്കുന്നതിനെ ചോദ്യം ചെയ്‌തുള്ള വിവിധ ഹരജികൾ കർണാടക ഹൈക്കോടതിയുടെ ചീഫ് ജസ്‌റ്റിസ് റിതുരാജ് അവസ്‌തിയുടെ നേതൃത്വത്തിലുള്ള വിശാല ബെഞ്ച് ‘ഹിജാബ് ഇസ്‌ലാം മതാചാരത്തിലെ അവിഭാജ്യഘടകമല്ലെന്ന്‘ ചൂണ്ടിക്കാട്ടിയാണ് തള്ളിയത്.
യൂണിഫോമിനെ വിദ്യാർഥികൾക്ക് എതിർക്കാനാവില്ലെന്നും മൗലികാവകാശങ്ങളുടെ ന്യായമായ നിയന്ത്രണമാണ് യൂണിഫോം എന്നും സർക്കാരിന് നിയന്ത്രണം നടപ്പാക്കാൻ അവകാശമുണ്ടെന്നും കോടതി വ്യക്‌തമാക്കിയിരുന്നു. എന്നാൽ, ഇസ്‌ലാമിന്റെ അടിസ്‌ഥാന ശിലയായ ഖുർആനിലെ ‘സൂറതുൽ അഹ്സാബിൽ ഹിജാബ് സംസ്‌കാരത്തെ സംശയലേശമന്യേ സ്‌ഥാപിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ്‘ എസ്‌എസ്‌എഫ് കേരളഘടകം രംഗത്ത് വന്നിരിക്കുന്നത്.
എസ്‌എസ്‌എഫ് വിശദീകരണം;
പൗരാവകാശങ്ങളുടെ കടക്കൽ കത്തി കയറ്റി കൊണ്ടാണ് ഹിജാബ് നിരോധന വിധി കോടതിയിൽ നിന്നും വന്നിട്ടുള്ളത്. ആർട്ടിക്കിൾ 25 പ്രകാരം ഓരോ പൗരനും അവന്റെ മതവിശ്വാസം ആചരിക്കാനും പ്രചരിപ്പിക്കാനും ഭരണഘടന അവകാശം നൽകിയിട്ടുണ്ട്. പൗരന്റെ വിശ്വാസങ്ങൾക്കാണ് അവിടെ പ്രാധാന്യം. ആ വിശ്വാസത്തിന്റെ ശരിതെറ്റുകൾ വിലയിരുത്തി തീർപ്പ് പറയാനുള്ള അധികാരമൊന്നും തങ്ങൾക്കില്ലെന്ന് ബഹുമാനപ്പെട്ട കോടതികൾ മനസിലാക്കേണ്ടതുണ്ട്.
ഭരണ ഘടനയെ വ്യാഖ്യാനിക്കലാണ്, വിശ്വാസ സംഹിതകളെ നിരൂപണം ചെയ്യുകയല്ല കോടതികളുടെ ജോലി. ഹിജാബ് ഇസ്‌ലാം കാര്യത്തിൽ പെടുന്നില്ലെന്നും അത് കൊണ്ട് അത് ഉപയോഗിക്കേണ്ടതില്ലെന്നും കോടതി തീർപ്പ് പറയുന്നത് കുരുടൻ ആനയെ വർണിക്കുന്നതിന് തുല്യമാണ്.
ഹിജാബ് മുസ്‌ലിംകൾക്ക് മതപരമായ അനിവാര്യതയല്ലെന്ന കോടതിയുടെ കണ്ടെത്തൽ ഇസ്‌ലാമിക പ്രമാണങ്ങളെ നിരാകരിക്കുന്നതാണ്. വിശുദ്ധ ഖുർആനിലെ സൂറതുൽ അഹ്സാബിലെ ഹിജാബിന്റെ സൂക്‌തങ്ങൾ ഇസ്‍ലാമിലെ ഹിജാബ് സംസ്‌കാരത്തെ സംശയലേശമന്യേ സ്‌ഥാപിക്കുന്നതാണ്. അവയൊന്നും കാണാതെ ബാലിശമായ വാദങ്ങൾ നിരത്തി ഹിജാബ് നിരോധനത്തിന് അനുമതി നൽകിയ കോടതി നടപടി വിചിത്രവും, വസ്‌തുതാ വിരുദ്ധവുമാണ്.
ഒരാളുടെ മത വിശ്വാസം മറ്റേതെങ്കിലും പൗരന്റെ മൗലികാവകാശങ്ങളെ തടസപ്പെടുത്താത്ത കാലത്തോളം അത് വകവെച്ച് കൊടുക്കുക, അത് ആചരിക്കാനും പ്രചരിപ്പിക്കാനും അനുവദിക്കുക എന്നത് പൗരന് ഭരണഘടന വാഗ്‌ദാനം ചെയ്യുന്ന അവകാശമാണ്.
ഹിജാബ് വിഷയത്തിൽ മറ്റൊരാളുടെ ഏതെങ്കിലും അവകാശം കവർന്നിരിക്കുന്നു എന്ന് നിരീക്ഷിക്കാൻ കോടതിക്ക് കഴിഞ്ഞിട്ടില്ല. പകരം ഹിജാബ് വേണോ വേണ്ടയോ എന്ന് തീർപ്പ് പറയാനാണ് കോടതി മുതിരുന്നത്.
രാജ്യത്തെ ഓരോ പൗരന്റെയും ഓരോ വിശ്വാസ ബോധ്യത്തെയും ഇത് പോലെ പരിശോധിച്ച് തീർപ്പ് പറയാൻ കോടതി മുതിർന്നാൽ, അങ്ങനെ കോടതി ശരിവെച്ച വിഷയങ്ങൾ മാത്രം ആചരിക്കുക എന്നതിലേക്ക് രാജ്യമെത്തിയാൽ ഭരണഘടന വിഭാവനം ചെയ്യുന്ന മതസ്വാതന്ത്ര്യവും, ബഹുസ്വരതയുമായിരിക്കും തകരുന്നതെന്നും ജനാധിപത്യ സ്‌ഥാപനങ്ങളെ ഉപയോഗിച്ച് തന്നെ ജനാധിപത്യ അവകാശങ്ങളുടെ മരണം ഉറപ്പിക്കാനുള്ള നിഗൂഢ നീക്കങ്ങളെ ജാഗ്രതയോടെ ചെറുക്കേണ്ടതുണ്ടെന്നും എസ്‌എസ്‌എഫ് കേരളഘടകം പ്രസ്‌താവനയിൽ വ്യക്‌തമാക്കി.
Most Read: ഹിജാബ് നിരോധനം; വിദ്യാർഥികൾ സുപ്രീം കോടതിയിലേക്ക്