ഡെൽഹി: രോഹിണി കോടതിയിലെ സ്‌ഫോടനക്കേസിൽ ഡിആർഡിഒ ശാസ്‍ത്രജ്‌ഞൻ അറസ്‌റ്റിൽ. ഭരത് ഭൂഷൺ കട്ടാരിയ എന്ന ഡിആർഡിഒ ശാസ്‍ത്രജ്‌ഞനാണ് അറസ്‌റ്റിലായത്. അയൽവാസിയായ അഭിഭാഷകൻ അമിത് വസിഷ്‌ടിനോടുള്ള വ്യക്‌തി വൈരാഗ്യം കാരണം ഇയാൾ ബോംബ് നിർമ്മിച്ച് കോടതിയിൽ എത്തിച്ച് പൊട്ടിക്കുക ആയിരുന്നെന്ന് പോലീസ് അറിയിച്ചു.
അഭിഭാഷകനെ കൊലപ്പെടുത്തുന്നതിന് വേണ്ടി അമോണിയം നൈട്രേറ്റ് ഉപയോഗിച്ച് ചെറിയ ബോംബ് നിർമ്മിച്ച് ലാപ്ടോപ്പ് ബാഗിൽ ഒളിപ്പിച്ച് കോടതി മുറിയിൽ ഇയാൾ ഉപേക്ഷിച്ചു. ശേഷം ബോംബ് റിമോട്ട് കൺട്രോൾ ഉപയോഗിച്ച് പൊട്ടിച്ചു. ഇങ്ങനെ അഭിഭാഷകനെ കൊലപ്പെടുത്താനായിരുന്നു ഇയാളുടെ പദ്ധതി. അഭിഭാഷകൻ കേസിൽ ഹാജരാകാൻ കോടതിയിൽ എത്തിയപ്പോഴാണ് ബാഗിലുണ്ടായിരുന്ന ബോംബ് പൊട്ടിയത്.
എന്നാൽ നിർമ്മാണത്തിൽ വന്ന പിഴവ് കാരണം സ്‌ഫോടക വസ്‌തുവിന് തീപിടിച്ചില്ല. ഇത് കാരണമാണ് വലിയ സ്‌ഫോടനം ഒഴിവായതെന്ന് പോലീസ് അറിയിച്ചു. ഈ മാസം 9ആം തീയതിയാണ് രോഹിണി കോടതിയിൽ സ്‌ഫോടനം ഉണ്ടായത്. തീവ്രത കുറഞ്ഞ സ്‌ഫോടനമാണ് നടന്നത്. കോടതി കെട്ടിടത്തിലെ 102ആം നമ്പര്‍ ചേംബറിനുള്ളിൽ രാവിലെ പത്തരയോടെയാണ് വലിയ ശബ്‌ദത്തോടെ സ്‌ഫോടനമുണ്ടായത്.
കോടതി നടപടികൾ തുടരുന്നതിനിടെ ചേമ്പറിനുള്ളിലുണ്ടായിരുന്ന ലാപ്ടോപ് ബാഗ് പൊട്ടിത്തെറിക്കുക ആയിരുന്നു. സംഭവ സ്‌ഥലത്ത് നിന്നും സ്‌ഫോടക വസ്‌തുക്കളും ചോറ്റുപാത്രവും പോലീസ് കണ്ടെടുത്തിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഡിആർഡിഒ ശാസ്‍ത്രജ്‌ഞനെ പോലീസ് അറസ്‌റ്റ് ചെയ്‌തത്.
Kerala News: ഇരിക്കുന്നിടം കുഴിക്കാന്‍ ആരെയും അനുവദിക്കില്ല; കെ സുധാകരൻ എംപി