കാസർഗോഡ്: ലഹളയുണ്ടാക്കാൻ ഇടയാകുന്ന വിധത്തിൽ നായ്‌ക്കളെ കൊല്ലാൻ ആഹ്വാനം ചെയ്‌തു. സമൂഹത്തിൽ ലഹള ഉണ്ടാക്കുന്ന തരത്തിൽ വീഡിയോ ചിത്രികരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്‌തു എന്നീ കുറ്റങ്ങൾക്ക് ബേക്കൽ പൊലീസ് സമീറിനെതിരെ കേസെടുത്തു.
മദ്രസയില്‍ പോകുന്ന വിദ്യാർഥികളെ തെരുവുനായയില്‍ നിന്ന് സംരക്ഷിക്കാന്‍ എന്ന രീതിയിൽ തോക്കുമായി പോയ ‘ടൈഗര്‍ സമീർ’ എന്ന സമീറിനെതിരേയാണ് കേസെടുത്തത്. കാസർഗോഡ് ബേക്കലിലാണ് സംഭവം ഉണ്ടായത്. തെരുവുനായ്‌ക്കളുടെ ഭീഷണി നേരിടാന്‍ തോക്കുമായി വിദ്യാർഥികൾക്ക് അകമ്പടി യാത്ര നടത്തിയ വീഡിയോ ആസൂത്രിതമായി ചിത്രീകരിച്ച് വൈറലാക്കിയ ഇദ്ദേഹത്തിന് എതിരെ ഐപിസി 153 പ്രകാരമുള്ള ക്രിമിനൽ കേസാണ് എടുത്തിരിക്കുന്നത്.
തന്റെ മകൾ നായപ്പേടി കാരണം മദ്രസയിലേക്ക് പോകാൻ മടിച്ചപ്പോഴാണ് താൻ എയർഗണ്ണുമായി കുട്ടികൾക്ക് അകമ്പടി സേവിച്ചതെന്നായിരുന്നു സമീർ ഇന്നലെ പറഞ്ഞത്. ഏതെങ്കിലും നായ ഓടിച്ചാൽ തോക്കെടുത്ത് വെടിവെച്ച് കൊല്ലുമെന്നും സമീർ വീഡിയോയില്‍ പറയുന്നുണ്ട്. ഇയാളുടെ മകനാണ് ദൃശ്യങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ പങ്കുവെച്ചതെന്ന് ഇദ്ദേഹം പറയുന്നു. പ്രദേശത്ത് കഴിഞ്ഞ ദിവസം മദ്റസയിലേക്ക് പോകുകയായിരുന്ന ആറ് വയസുകാരനെ നായ കടിച്ചിരുന്നു.
അതേസമയം പൊലീസ് കേസെടുത്തതില്‍ വിഷമമുണ്ടെന്ന് സമീർ പറഞ്ഞു. എയര്‍ഗണ്ണുകൊണ്ട് വെടിവെച്ചാല്‍ നായ ചാകില്ല. ആരെയും അപായപ്പെടത്താന്‍ ശ്രമിച്ചിട്ടില്ല. ഷോകേസില്‍ വെച്ചിരുന്ന എയര്‍ഗണ്ണാണിതെന്നും ഉന്നം തെറ്റാതെ വെടിവെക്കാന്‍ അറിയില്ലെന്നും സമീര്‍ പറഞ്ഞു. തന്റെ കുട്ടിയെ സംരക്ഷിക്കേണ്ടത് തന്റെ കടമയാണ്. അതുമാത്രമാണ് ചെയ്‌തതെന്നും കാസർകോട് ബേക്കല്‍ ഹദ്ദാദ് നഗറിലെ സമീര്‍ പറഞ്ഞു.
Most Read: സ്‌കൂളുകളില്‍ മാനസികാരോഗ്യ സമിതി രൂപീകരിക്കണം; കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം