വാഷിങ്‌ടൺ: നാഷ്‌വില്ലിലെ സ്‌കൂൾ വെടിവെപ്പിൽ ആറുപേർ കൊല്ലപ്പെട്ട സംഭവത്തെ അപലപിച്ച് അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡൻ. സംഭവം ഹൃദയഭേദകമെന്ന് ബൈഡൻ പ്രതികരിച്ചു. തോക്ക് കൊണ്ടുള്ള അക്രമണത്തിനെതിരെ കൂടുതൽ കാര്യങ്ങൾ ചെയ്യാനുണ്ട്. ഇത്തരം ആക്രമണങ്ങൾ രാജ്യത്തിന്റെ ആത്‌മാവിനെ കീറിമുറിക്കുകയാണ്. ഇതൊരു അസുഖമാണ്. എന്താണ് എങ്ങനെയാണ് ഇത് സംഭവിച്ചതിനെക്കുറിച്ചു് അന്വേഷിച്ചു വരികയാണെന്നും ജോ ബൈഡൻ പറഞ്ഞു.
സ്‌ഥിതിഗതികൾ വളരെ സൂക്ഷ്‌മമായി നിരീക്ഷിച്ചു വരികയാണ്. തോക്ക് ആക്രമണങ്ങൾ തടയാൻ, ആയുധ നിരോധന നിയമം രാജ്യത്ത് ഉടൻ പാസാക്കുമെന്നും ബൈഡൻ അറിയിച്ചു. കഴിഞ്ഞ ദിവസമാണ് ടെന്നസിലെ നാഷ്‌വില്ലയിലെ എലമെന്ററി സ്‌കൂളിൽ ഉണ്ടായ വെടിവെപ്പിൽ മൂന്ന് വിദ്യാർഥികളും മൂന്ന് സ്‌കൂൾ ജീവനക്കാരും കൊല്ലപ്പെട്ടത്. ബർട്ടൺ ഹില്ലിലെ പ്രൈസ്ബിറ്റേറിയൻ ചർച്ചിനോട് ചേർന്ന് പ്രവർത്തിക്കുന്ന കവന്റന്റ് സ്‌കൂളിൽ എത്തിയ തോക്കുധാരി നിറയൊഴിക്കുക ആയിരുന്നു.
28-കാരിയായ ഓഡ്രി ഹേൽ എന്ന പൂർവവിദ്യാർഥിയാണ് ആക്രമണം നടത്തിയതെന്നാണ് വിവരം. ഇവരെ വെടിവെച്ചുകൊലപ്പെടുത്തിയതായും നാഷ്‌വില്ലെ പോലീസ് ഡിപ്പാർട്ട്മെന്റ് ഔദ്യോഗികമായി സ്‌ഥിരീകരിച്ചു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവസമയത്ത് ഇരുന്നൂറോളം കുട്ടികൾ സ്‌കൂളിൽ ഉണ്ടായിരുന്നതായാണ് റിപ്പോർട്ടുകൾ.
Most Read: ബ്രഹ്‌മപുരത്ത് തീവെച്ചതിന് തെളിവില്ല; അട്ടിമറിയില്ലെന്ന് പോലീസ് റിപ്പോർട്