മോസ്‌കോ: റഷ്യൻ പ്രസിഡണ്ട് വ്ളാഡിമിർ പുട്ടിനുമായി കൂടിക്കാഴ്‌ച നടത്തി ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ചി. പാക്കിസ്‌ഥാനിലെ ഹ്രസ്വ സന്ദർശനത്തിന് ശേഷം അബ്ബാസ് അരാഗ്‌ചി റഷ്യയിലേക്ക് പോയിരുന്നു. ഇറാനിയൻ ജനത അവരുടെ പരമാധികാരത്തിനായി ധീരമായി പോരാടുകയാണെന്ന് റഷ്യൻ പ്രസിഡണ്ട് അരാഗ്‌ചിയോട് പറഞ്ഞു.
ഈ വിഷമഘട്ടം തരണം ചെയ്‌ത് ഇറാൻ സമാധാനം കണ്ടെത്തും. പശ്‌ചിമേഷ്യയിൽ സമാധാനം കൊണ്ടുവരാനുള്ള എല്ലാ ശ്രമങ്ങളും റഷ്യ നടത്തുമെന്നും പുട്ടിൻ അരാഗ്‌ചിയോട് പറഞ്ഞതായി മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്‌തു.
ഒമാൻ സന്ദർശനത്തിന് പിന്നാലെ പാക്കിസ്‌ഥാനിൽ എത്തിയ അബ്ബാസ് അരാഗ്‌ചി ഉന്നത ഉദ്യോഗസ്‌ഥരുമായി കൂടിക്കാഴ്‌ച നടത്തിയിരുന്നു. ഹോർമുസ് കടലിടുക്ക് തുറക്കുന്നതിനും യുദ്ധം ആവസാനിപ്പിക്കുന്നതിനുമായി ഇറാൻ പുതിയ നിർദ്ദേശം മുന്നോട്ടു വച്ചതായാണ് മാദ്ധ്യമ റിപ്പോർട്ടുകൾ.
ആണവ പദ്ധതിയെ കുറിച്ചുള്ള ചർച്ചകൾ പിന്നീടുള്ള ഘട്ടത്തിലേക്ക് മാറ്റിവയ്‌ക്കണമെന്നും ഇറാൻ ആവശ്യപ്പെട്ടതായാണ് റിപ്പോർട്. മധ്യസ്‌ഥരായ പാക്കിസ്‌ഥാൻ മുഖേനയാണ് യുഎസിന് ഈ നിർദ്ദേശം കൈമാറിയത്. ഹോർമുസ് കടലിടുക്ക് തുറക്കുക, യുദ്ധം അവസാനിപ്പിക്കുക, ആണവ ചർച്ചകൾ മാറ്റിവയ്‌ക്കുക തുടങ്ങിയ നിർദ്ദേശങ്ങളാണ് ഇറാൻ മുന്നോട്ടു വച്ചിരിക്കുന്നത്.
Most Read| കളിയാക്കിയവരെ കൊണ്ട് കൈയ്യടിപ്പിച്ച് ഭൂമിക; ഇന്നവൾ ഫാഷൻ ലോകത്തെ മിന്നും താരം






































