തിരുവനന്തപുരം: വഖഫ് നിയമന വിവാദത്തില്‍ സമസ്‌ത നേതാക്കളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് രാവിലെ ചര്‍ച്ച നടത്തും. സമസ്‌ത ജനറൽ സെക്രട്ടറി ആലിക്കുട്ടി മുസ്‌ലിയാരുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് ചർച്ചക്ക് എത്തുക.
11 മണിക്ക് തിരുവനന്തപുരത്താണ് ചർച്ച. വഖഫ് നിയമനം പിഎസ്‌സിക്ക് വിട്ട നടപടി റദ്ദാക്കണമെന്നതാണ് സമസ്‌തയുടെ ആവശ്യം. പകരം റിക്രൂട്മെന്റ് ബോർഡാകാം എന്ന സമവായ നിർദ്ദേശവുമുയർന്നു വരും.
അതേസമയം പ്രതിഷേധം ഉയർത്തിയ ലീഗ് ഉൾപ്പടെയുള്ള സംഘടനകളെയൊന്നും ചർച്ചക്ക് വിളിച്ചിട്ടില്ലെന്നത് ശ്രദ്ധേയമാണ്. വഖഫ് വിഷയത്തിൽ നിലപാട് മാറ്റില്ലെന്ന് സമസ്‌ത കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. പള്ളികളിലെ പ്രതിഷേധം മാറ്റിയത് വിവാദമാകേണ്ടെന്ന് കരുതിയാണെന്നും പിഎസ്‌സിക്ക് നിയമനം വിടുന്ന കാര്യത്തിൽ എതിർപ്പ് തുടരുകയാണെന്നും സമസ്‌ത നേതാക്കൾ പ്രസ്‌താവനയിൽ പറഞ്ഞിരുന്നു.
വഖഫ് നിയമന വിവാദത്തില്‍ പ്രക്ഷോഭം കടുപ്പിക്കാനാണ് മുസ്‌ലിം ലീഗിന്റെ നീക്കം. വ്യാഴാഴ്‌ച കോഴിക്കോട് നടക്കുന്ന വഖഫ് സംരക്ഷണ റാലിക്ക് വന്‍ ഒരുക്കങ്ങളാണ് ലീഗ് നേതൃത്വത്തിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്നത്.
Most Read: നാഗാലാൻഡ് വെടിവെപ്പ്; ദേശീയ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു