കൊഹിമ: നാഗാലാന്‍ഡിൽ ഗ്രാമീണർക്ക് നേരെ നടന്ന വെടിവെപ്പിൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ അടക്കം ഉൾപ്പെടുത്തി ആറാഴ്‌ചയ്‌ക്ക് ഉള്ളിൽ റിപ്പോർട് സമർപ്പിക്കണമെന്നും ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ അറിയിച്ചു. പ്രതിരോധ സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, നാഗാലാന്‍ഡ് ചീഫ് സെക്രട്ടറി, ഡിജിപി എന്നിവരോടും മനുഷ്യാവകാശ കമ്മീഷന്‍ റിപ്പോർട് തേടിയിട്ടുണ്ട്.
അതേസമയം സൈന്യം തിരികെ പോകണമെന്ന് ആവശ്യപ്പെട്ട് നാഗാലാൻഡിൽ ജനങ്ങളുടെ പ്രതിഷേധം ശക്‌തമാകുന്നു. ഗ്രാമീണരെ കൊലപ്പെടുത്തിയ ‘21– പാരാസ്‌പെഷ്യൽ’ ഫോഴ്‌സിലെ ഉദ്യോഗസ്‌ഥര്‍ക്കെതിരെ കേസെടുത്തെങ്കിലും നാഗാലാൻഡിൽ സംഘർഷാവസ്‌ഥ തുടരുകയാണ്.
ഉദ്യോഗസ്‌ഥർക്കെതിരെ ശക്‌തമായ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് ജനങ്ങളുടെ പ്രതിഷേധം കനക്കുന്നത്. പട്രോളിങ് നടത്തുകയായിരുന്ന സൈന്യത്തിന് നേരെ കൊഹിമയിലും നാട്ടുകാരുടെ പ്രതിഷേധമുണ്ടായി. സൈന്യം മടങ്ങിപ്പോകണമെന്ന് ജനങ്ങൾ ആവശ്യപ്പെട്ടു.
ഒരു പ്രകോപനവും ഇല്ലാതെയാണ് സൈന്യം ഗ്രാമീണർക്ക് നേരെ വെടിയുതിർത്തതെന്ന് നാഗാലാൻഡ് പോലീസിന്റെ എഫ്‌ഐആറിൽ വ്യക്‌തമാക്കിയിട്ടുണ്ട്. സംഭവത്തില്‍ സൈന്യത്തിന്‍റെ ആഭ്യന്തര അന്വേഷണവും ആരംഭിച്ചു. അതേസമയം വടക്കുകിഴക്കന്‍ സംസ്‌ഥാനങ്ങളിൽ സൈന്യത്തിന് പ്രത്യേകാധികാരം നല്‍കുന്ന അഫ്‌സ്‌പ നിയമം പിന്‍വലിക്കണമെന്ന ആവശ്യവും ശക്‌തമാവുകയാണ്.
സായുധ സേന പ്രത്യേകാധികാര നിയമം പിന്‍വലിക്കണമെന്ന് നാഗാലാന്‍ഡ് മുഖ്യമന്ത്രി നെഫ്യു റിയോയും, മേഘാലയ മുഖ്യമന്ത്രി കൊണ്‍റാഡ് സാങ്‌മയും ആവശ്യപ്പെട്ടു. കൊല്ലപ്പെട്ട ഗ്രാമീണരുടെ കുടുംബാംഗങ്ങള്‍ക്ക് 5 ലക്ഷം രൂപയാണ് നാഗാലാൻഡ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്.
Read also: പാര്‍ലമെന്റിൽ മദ്യക്കുപ്പിയും ഗ്ളാസും; പ്രതിഷേധമെന്ന് ബിജെപി എംപി