കൊൽക്കത്ത: തന്റെ ഡെൽഹി സന്ദർശനം രാഷ്‌ട്രീയ ലക്ഷ്യത്തോടെ തന്നെ ആയിരുന്നുവെന്ന് പശ്‌ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. അഞ്ച് ദിവസത്തെ ഡെൽഹി യാത്ര ഫലപ്രദമായിരുന്നു. രണ്ട് മാസത്തില്‍ ഒരിക്കല്‍ താന്‍ ഡെൽഹിയിൽ വരുമെന്നും അവര്‍ പറഞ്ഞു.
“ജനാധിപത്യം നിലനിന്നു പോകണം. ഡെൽഹി സന്ദര്‍ശനം വിജയകരമായിരുന്നു. രാഷ്‌ട്രീയ കാരണങ്ങളാല്‍ എന്റെ ഒരുപാട് സഹപ്രവര്‍ത്തകരെ കണ്ടുമുട്ടി. ഞങ്ങള്‍ രാഷ്‌ട്രീയ ലക്ഷ്യത്തോടെയാണ് കണ്ടുമുട്ടിയത്. ജനാധിപത്യം തുടരണം. ‘ജനാധിപത്യം സംരക്ഷിക്കുക, രാജ്യം സംരക്ഷിക്കുക’ എന്നതാണ് നമ്മുടെ മുദ്രാവാക്യം,” മമതാ ബാനര്‍ജി പറഞ്ഞു.
രാഷ്‌ട്രീയ നേട്ടത്തിന് വേണ്ടി പ്രതിപക്ഷ പാര്‍ട്ടികളുടെ കൂടിച്ചേരലോളം മികച്ചൊരു കാര്യമില്ല. കോവിഡ് പ്രോട്ടോക്കോള്‍ ഉള്ളതിനാല്‍ വിചാരിച്ച എല്ലാ നേതാക്കളെയും കാണാന്‍ പറ്റിയില്ലെന്നും എന്തായാലും കൂടിക്കാഴ്‌ച മികച്ചതായിരുന്നെന്നും അവര്‍ പ്രതികരിച്ചു.
2024ലെ പൊതു തിരഞ്ഞെടുപ്പിനെ നേരിടാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ചേര്‍ന്ന് ഒരു മുന്നണിക്ക് തൃണമൂല്‍ കോൺഗ്രസ് ശ്രമം നടത്തുന്നുണ്ട്. താന്‍ ഒരു പ്രതിപക്ഷ മുന്നണിക്ക് ഒരുക്കമാണെന്നും എന്നാല്‍ കോണ്‍ഗ്രസ് ഇല്ലാതെ അത്തരം ഒന്ന് അസാധ്യമാണെന്നും മമത നേരത്തെ പറഞ്ഞിരുന്നു. ബിജെപിക്കെതിരെ ഒരു പ്രതിപക്ഷ മുന്നണിയുണ്ടായാല്‍ ആരു നയിക്കുമെന്ന് ഇപ്പോള്‍ പറയാന്‍ പറ്റില്ലെന്നാണ് മമത അന്ന് പറഞ്ഞത്.
Most Read: മിസോറാമിൽ കണ്ടെത്തിയ സ്‍ഫോടക വസ്‌തുക്കളുടെ ശേഖരം; എൻഐഎ അന്വേഷണം ഏറ്റെടുത്തു