ഐസ്‌വാൾ: മിസോറാമിൽ കഴിഞ്ഞ ദിവസം സ്‍ഫോടക വസ്‌തുക്കളുടെ വൻ ശേഖരം കണ്ടെടുത്തതുമായി ബന്ധപ്പെട്ട കേസ് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) ഏറ്റെടുത്തു. ജൂലൈ 28നാണ് ആഭ്യന്തര മന്ത്രാലയം കേസ് മിസോറാം പോലീസിൽ നിന്ന് എൻഐഎക്ക് കൈമാറിയതെന്നാണ് റിപ്പോർട്ടുകൾ.
മിസോറാമിലെ ചമ്പായി ജില്ലയിൽ നിന്ന് ജൂലൈ 26നാണ് സുരക്ഷാ ഉദ്യോഗസ്‌ഥർ 3000 ഡിറ്റണേറ്ററുകളും, മറ്റ് സ്‍ഫോടക വസ്‌തുക്കളും കണ്ടെടുത്തത്. തുടർന്ന് സംസ്‌ഥാന പോലീസ് സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു.
അസം റൈഫിൾസ് നടത്തിയ പരിശോധനയിൽ 3000 സ്‌പെഷ്യൽ ഡിറ്റണേറ്ററുകൾ, 925 ഇലക്‌ട്രിക് ഡിറ്റണേറ്ററുകൾ, 40 ബോക്‌സ് വയറുകൾ എന്നിവ ഉൾപ്പെടെ 1.3 ടൺ വരുന്ന സ്‍ഫോടക വസ്‌തുക്കൾ കണ്ടെത്തിയെന്നാണ് ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ നിന്ന് ലഭിക്കുന്ന വിവരം.
സംഭവത്തിൽ രണ്ട് പേരെ അറസ്‌റ്റ് ചെയ്‌തിട്ടുണ്ട്. മിസോറാമിൽ നിന്ന് മ്യാൻമറിലേക്ക് കടത്താൻ വേണ്ടിയുള്ള സ്‍ഫോടക വസ്‌തുക്കളാണ് ഇവയെന്ന് സംശയിക്കുന്നതായി പോലീസിനോട് അടുത്ത വൃത്തങ്ങൾ പറയുന്നു. മിസോറാം-അസം അതിർത്തി തർക്കം രൂക്ഷമായ സാഹചര്യത്തിൽ ഇത്രയും വലിയ ആയുധ ശേഖരം കണ്ടെടുത്തത് ഏറെ ഗൗരവത്തോടെയാണ് കേന്ദ്രം കാണുന്നത്.
Read Also: ജമ്മു കശ്‌മീരിൽ വിവിധയിടങ്ങളിൽ എൻഐഎ റെയ്‌ഡ്