2020ല്‍ ലോകമാകെ സ്വാധീനം ചെലുത്തിയ 100 പേരുടെ പട്ടികയില്‍ ഷഹീന്‍ ബാഗ് സമരനായിക ബില്‍കീസും. ലോകപ്രസിദ്ധമായ ടൈം മാഗസിന്റെ ലോകജനതയെ ഏറ്റവുമധികം സ്വാധീനിച്ച നൂറുപേരുടെ പട്ടികയിലാണ് ‘ഷഹീന്‍ ബാഗിലെ ദാദി’യെന്ന് അറിയപ്പെടുന്ന ഈ 82കാരി ഇടം പിടിച്ചിരിക്കുന്നത്.
2019 ഡിസംബറിലാണ് പൗരത്വഭേദഗതി ബില്ലിന് സര്‍ക്കാര്‍ അംഗീകാരം നല്‍കുന്നത്. തുടര്‍ന്ന് രാജ്യമെങ്ങും ഭേദഗതിക്കെതിരെ വന്‍ പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടു. ഇതിന്റെ ചുവടുപിടിച്ചാണ് ഡെല്‍ഹിയിലെ ഷഹീന്‍ ബാഗിലും പ്രതിഷേധ കൂട്ടായ്മ ആരംഭിച്ചത്. ഷഹീന്‍ ബാഗിലെ സമരമുഖത്ത് പ്രായം തളര്‍ത്താത്ത കരുത്തുറ്റ ശബ്ദമായതോടെയാണ് ബില്‍കീസ് വാര്‍ത്തകളില്‍ ഇടംപിടിച്ചത്.
Related News: ജനങ്ങളെ സ്വാധീനിച്ച 100 പേര്‍; ഇന്ത്യന്‍ സിനിമയില്‍ നിന്ന് ആയുഷ്‌മാൻ ഖുറാന
ബില്‍കീസ് സമരത്തില്‍ അണിനിരന്ന ചെറുപ്പക്കാര്‍ക്ക് വലിയ പ്രചോദനമായിരുന്നു എന്ന് പ്രമുഖ മാദ്ധ്യമപ്രവര്‍ത്തക റാണ അയ്യൂബ് പറഞ്ഞു. സമരപ്പന്തലില്‍ താന്‍ ആദ്യമായി ബില്‍കീസിനെ കണ്ട അനുഭവം അവര്‍ ഓര്‍ത്തെടുക്കുന്നു. ആള്‍ക്കൂട്ടത്തിന് നടുവില്‍ കരുത്തുറ്റ ശബ്ദമായി നിന്നിരുന്ന ബില്‍കീസിന്റെ ഒരു കൈയ്യില്‍ പ്രാര്‍ത്ഥനാമാലയും മറു കൈയ്യില്‍ ദേശീയ പതാകയുമായാണ് ഉണ്ടായിരുന്നതെന്ന് റാണ അയ്യൂബ് ഓര്‍മ്മിച്ചു. രാവിലെ 8 മണിക്ക് പ്രതിഷേധ പന്തലിലെത്തുന്ന അവര്‍ അര്‍ധരാത്രി വരെ സമരത്തിന്റെ ഭാഗമായിരുന്നുവെന്നും അവര്‍ പറഞ്ഞു. ഈ രാജ്യത്തിലെ, ലോകത്തിലെ കുട്ടികള്‍ സമത്വത്തിന്റെയും നീതിയുടേയും വായു ശ്വസിക്കുന്നതിനായി തന്റെ ഞെരമ്പുകളിലെ രക്തയോട്ടം നിലക്കുന്നതു വരെ, അവസാന ശ്വാസം വരെ താന്‍ ഈ സമരം തുടരുമെന്നായിരുന്നു അന്ന് ബില്‍ക്കീസ് പറഞ്ഞതെന്നും റാണ പറയുന്നു.
ബില്‍കീസിന് പുറമെ പ്രധാനമന്ത്രി നരേന്ദ്രമോദി, ബോളിവുഡ്താരം ആയുഷ്‌മാന്‍ ഖുറാന, ഗൂഗിള്‍ സി.ഇ.ഒ സുന്ദര്‍ പിച്ചൈ, പ്രൊഫസര്‍ രവീന്ദ്ര ഗുപ്‌ത എന്നി ഇന്ത്യക്കാരും പട്ടികയില്‍ ഇടംപിടിച്ചു.
യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ഥി ജോ ബൈഡന്‍, ഡെമോക്രാറ്റിക് വൈസ്പ്രസിഡന്റ് സ്ഥാനാര്‍ഥി കമല ഹാരിസ്, ജര്‍മന്‍ ചാന്‍സലര്‍ ഏംഗല മെര്‍ക്കല്‍, ചൈനീസ് പ്രസിഡന്റ്ഷീ ജിന്‍പിങ്, ഫോര്‍മുല വണ്‍ താരം ലൂയിസ് ഹാമില്‍ട്ടണ്‍, അമേരിക്കന്‍ ഡോക്ടര്‍ അന്റോണിയോ ഫൗസി എന്നിവരും 100 പേരുടെ പട്ടികയില്‍ ഉള്‍പ്പെട്ടവരാണ്.
Read Also: ഫേസ്ബുക്ക് ഇന്ത്യക്കെതിരെ ഒക്‌ടോബർ 15 വരെ നടപടി പാടില്ല