ന്യൂഡെൽഹി: പ്രതിഷേധിക്കാനുള്ള അവകാശം എപ്പോഴും എല്ലായിടത്തുമില്ലെന്ന് സുപ്രീം കോടതി. ചിലപ്പോൾ പ്രതിഷേധങ്ങൾ പൊടുന്നനെ ഉണ്ടാകും. എന്നാൽ ദീർഘകാലം നീണ്ടുനിൽക്കുന്ന പ്രതിഷേധങ്ങളുടെയോ സമരങ്ങളുടെയോ കാര്യത്തിൽ മറ്റുള്ളവരുടെ അവകാശങ്ങളെ ബാധിക്കുന്ന വിധം പൊതുസ്‌ഥലങ്ങൾ തുടർച്ചയായി കൈയടക്കരുതെന്നും കോടതി ചൂണ്ടികാട്ടി.
ഡെൽഹിയിലെ ഷഹീൻബാഗിൽ പൗരത്വ നിയമത്തിന് എതിരെ നടന്ന പ്രതിഷേധം നിയമവിരുദ്ധമാണെന്ന് കഴിഞ്ഞ വർഷം സുപ്രീം കോടതി വിധി പുറപ്പെടുവിച്ചിരുന്നു. ഈ വിധി പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് 12 ആക്‌ടിവിസ്‌റ്റുകൾ സമർപ്പിച്ച ഹരജി പരിഗണിക്കവെയാണ് കോടതിയുടെ നിരീക്ഷണം. ആക്‌ടിവിസ്‌റ്റുകളുടെ ഹരജി കോടതി തള്ളി. ജസ്‌റ്റിസുമാരായ എസ്‌കെ കൗൾ, അനിരുദ്ധ ബോസ്, കൃഷ്‌ണ മുരാരി എന്നിവരുടെ ബെഞ്ചാണ് ഹരജി പരിഗണിച്ചത്.
സമരങ്ങൾക്ക് വേണ്ടി പൊതുസ്‌ഥലങ്ങൾ കൈയടക്കരുതെന്നും പൊതുജന പ്രതിഷേധം നിർദേശിക്കപ്പെട്ട മേഖലകളിൽ മാത്രമേ നടത്താവൂ എന്നും കോടതി വ്യക്‌തമാക്കി.
2020 ഒക്‌ടോബറിലാണ് ഷഹീൻബാഗ് സമരത്തിന് എതിരെ കോടതി വിധി പുറപ്പെടുവിച്ചത്. എതിരഭിപ്രായവും ജനാധിപത്യവും ഒരു നാണയത്തിന്റെ ഇരുവശങ്ങളാണെന്ന് പറഞ്ഞ കോടതി, ഇത്തരം സമരങ്ങൾ അംഗീകരിക്കാനാവില്ലെന്നും വ്യക്‌തമാക്കി.
Read also: ഇന്ത്യ-ചൈന അതിർത്തി മേഖല സന്ദർശിക്കാൻ എംപിമാർ; സംഘത്തിൽ രാഹുൽ ഗാന്ധിയും