ന്യൂഡല്‍ഹി: ഷഹീന്‍ ബാഗ് സമരത്തിനെതിരെ പുറപ്പെടുവിച്ച വിധിക്കെതിരെ സമരക്കാര്‍ സുപ്രീം കോടതിയില്‍. കേസിലെ വിധി പൊലീസ് അതിക്രമങ്ങള്‍ക്കുള്ള അനുമതിയായി ദുരുപയോഗം ചെയ്‌തേക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് പുനപരിശോധന ഹരജി സമര്‍പ്പിച്ചത്.
പൊതു സ്‌ഥലങ്ങളില്‍ സമരം ചെയ്യാനുള്ള അവകാശത്തിനൊപ്പം തന്നെ സഞ്ചാര സ്വാതന്ത്ര്യത്തിനുള്ള അവകാശവും ഉണ്ടെന്നും ഇവ രണ്ടും ഒത്തുപോകേണ്ടത് അനിവാര്യമാണെന്നും ഷഹീൻ ബാഗ് കേസിൽ സുപ്രീംകോടതി വ്യക്‌തമാക്കിയിരുന്നു.
എന്നാല്‍ ഒക്‌ടോബര്‍ ഏഴിന് പുറപ്പെടുവിച്ച വിധിയിലെ നിരീക്ഷണങ്ങള്‍ പൊലീസിന് ദുരുപയോഗം ചെയ്യാന്‍ സാധിക്കുമെന്നും സുപ്രീംകോടതി നടത്തിയ അത്തരം നിരീക്ഷണങ്ങള്‍ നിയമപരമായ പ്രക്ഷോഭങ്ങള്‍ക്കുനേരെ അതിക്രമങ്ങള്‍ കാണിക്കാന്‍ പൊലീസിനുള്ള ലൈസന്‍സായി മാറാന്‍ സാധ്യത ഉണ്ടെന്നും അഡ്വ. കബീര്‍ ദീക്ഷിത് മുഖേന സമര്‍പ്പിച്ച പുനപരിശോധന ഹരജിയില്‍ പറയുന്നു.
ഷഹീന്‍ ബാഗ് കേസില്‍ സമരക്കാരെ ഒഴിപ്പിക്കാനാനാണ് ആദ്യം ഹരജി സമര്‍പ്പിച്ചത്. എന്നാല്‍ സമരക്കാര്‍ പിരിഞ്ഞു പോയതിന് ശേഷവും ഹരജി സുപ്രീം കോടതിയില്‍ തുടര്‍ന്നു. ഷഹീന്‍ ബാഗ് പ്രശ്‌നത്തില്‍ പ്രസക്‌തി ഇല്ലങ്കിലും പൊതുസ്‌ഥലങ്ങളില്‍ ആളുകള്‍ക്ക് ബുദ്ധിമുട്ട് സൃഷ്‌ടിക്കുന്ന വിഷയത്തിന് പ്രസക്‌തി ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതി ഹരജി പരിഗണിച്ചത്.
തുടര്‍ന്നാണ് പൊതുസ്‌ഥലങ്ങള്‍ കൈയേറിയുള്ള സമരങ്ങള്‍ ഒഴിപ്പിക്കാന്‍ സര്‍ക്കാര്‍ കോടതിയുടെ അനുവാദം കാത്തുനില്‍ക്കേണ്ട ആവശ്യം ഇല്ലെന്നും, ഗതാഗതം സുഗമമായി നടക്കുന്നുണ്ടെന്ന് പോലീസ് ഉറപ്പ് വരുത്തണമെന്നും സുപ്രീം കോടതി ഉത്തരവിട്ടത്.
Read also: രാജ്യത്തെ ഒന്നിപ്പിച്ച് നിർത്താൻ കഴിവുള്ളത് കോൺഗ്രസിന് മാത്രം; ഗെഹ്‌ലോട്ട്