ടൈം മാസികയുടെ 2020 ല്‍ ജനങ്ങളെ സ്വാധീനിച്ച 100 പേരുടെ പട്ടികയയില്‍ ഇടം പിടിച്ച് 3 ഇന്ത്യക്കാര്‍. നരേന്ദ്ര മോദി, ബോളിവുഡ് നടന്‍ ആയുഷ്‌മാൻ ഖുറാന, പ്രൊഫസര്‍ രവീന്ദ്ര ഗുപ്‌ത എന്നിവരാണ് പട്ടികയില്‍ ഇടം പിടിച്ച ഇന്ത്യക്കാര്‍. നരേന്ദ്ര മോദി നേതാക്കന്‍മാരുടെ വിഭാഗത്തിലും ആയുഷ്‌മാൻ ഖുറാന കലാകാരന്‍മാരുടെ നിരയിലും ഇടം പിടിച്ചപ്പോള്‍ പണ്ഡിതന്മാരുടെ പട്ടികയിലാണ് രവീന്ദ്ര ഗുപ്‌ത ഇടം പിടിച്ചത്.
പട്ടികയില്‍ ഇടം പിടിച്ച ഏക ഇന്ത്യന്‍ സിനിമാ താരമാണ് ആയുഷ്‌മാൻ ഖുറാന. തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ താരം തന്നെയാണ് ഇക്കാര്യം ആരാധകരെ അറിയിച്ചത്. ‘ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള 100 പേരുടെ പട്ടികയില്‍ ഇടം പിടിച്ചിരിക്കുന്നു. ലിസ്റ്റിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ അഭിമാനിക്കുന്നു’ ഖുറാന കുറിച്ചു. ഖുറാനയെ അഭിനന്ദിച്ച് ദീപിക പദുക്കോണ്‍ ടൈം മാസികയില്‍ എഴുതിയ ഹ്രസ്വ ലേഖനവും ഇതിനോടകം വൈറല്‍ ആയികഴിഞ്ഞു. ഖുറാനയുടെ കഥാപാത്രങ്ങള്‍ പലപ്പോഴും സമൂഹത്തിന്റെ സ്റ്റീരിയോ ടൈപ്പ് വിശ്വാസങ്ങളെ വെല്ലുവിളിക്കുന്നത് ആണെന്ന് ദീപിക പദുക്കാണ്‍ അഭിപ്രായപ്പെട്ടു.
”1.3 ബില്യണിലധികം ജനസംഖ്യയുള്ള രാജ്യമാണ് ഇന്ത്യ. ഇവരില്‍ ഒരു ചെറിയ ശതമാനം മാത്രമാണ് അവരുടെ സ്വപ്‌നങ്ങള്‍ സാക്ഷാത്ക്കരിക്കുന്നത്. ആയുഷ്‌മാൻ ഖുറാന അവരില്‍ ഒരാളാണ്. കഴിവും കഠിനാധ്വാനവും കൊണ്ടാണ് നിങ്ങള്‍ ഇവിടെ വരെയെത്തിയത്. അതിലുപരി നിങ്ങളുടെ ക്ഷമയും നിര്‍ഭയത്വവുമുണ്ട്. സ്വപ്‌നം കാണുന്നവര്‍ക്ക് നിങ്ങളുടെ ഉയര്‍ച്ച എന്നും ഒരു പ്രചോദനമായിരിക്കും” ദീപികയുടെ സന്ദേശത്തില്‍ പറയുന്നു.
നടനും ഗായകനും ടെലിവിഷന്‍ അവതാരകനുമായ ഖുറാന ടിവി ഷോകളിലൂടെയാണ് അഭിനയരംഗത്ത് എത്തുന്നത്. 2012ല്‍ പുറത്തിറങ്ങിയ ‘വിക്കി ഡോണറാ’ണ് ആദ്യ ചിത്രം. ആദ്യ സിനിമ കൊണ്ട് തന്നെ ആരാധകരുടെ കയ്യടി നേടിയെടുത്തു ഖുറാന. ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ഇന്ത്യന്‍ ചിത്രങ്ങളിലൊന്നാണ് 2018ലെ ക്രൈം ത്രില്ലര്‍ ‘അന്ധാദുന്‍’. ചിത്രത്തില്‍ അന്ധനായ പിയാനിസ്റ്റായിട്ടാണ് ഖുറാന പ്രത്യക്ഷപ്പെട്ടത്. ഇതിലെ അഭിനയത്തിന് മികച്ച നടനുള്ള ദേശീയ ചലച്ചിത്ര അവാര്‍ഡും മികച്ച നടനുള്ള ഫിലിംഫെയര്‍ ക്രിട്ടിക്‌സ് അവാര്‍ഡും നേടി. 2013ല്‍ ‘ഫോബ്‌സ് ഇന്ത്യ’യുടെ 100 പേരുടെ ലിസ്റ്റിലും താരം ഇടംപിടിച്ചിട്ടുണ്ട്.
Read Also: പുതുപുത്തൻ ഓഫറുകളുമായി ജിയോ; നെറ്റ്ഫ്ളിക്‌സും ഹോട്സ്റ്റാറും സൗജന്യം