ന്യൂഡെൽഹി: അഫ്‌ഗാനിസ്‌ഥാന്റെ നിയന്ത്രണം പിടിച്ചെടുത്ത താലിബാൻ തീവ്രവാദ സംഘടനയോട് മൃദുസമീപനം വേണ്ടെന്ന നിലപാടിലുറച്ച് ഇന്ത്യ. അഫ്‌ഗാനിസ്‌ഥാനിലെ സ്‌ഥിതിഗതികൾ ചർച്ച ചെയ്യാൻ പ്രധാനമന്ത്രി വിളിച്ചു ചേർത്ത ദേശീയ സുരക്ഷാ സമിതി യോഗത്തിലാണ് തിരുമാനം. മൂന്നുമണിക്കൂർ നീണ്ടുനിന്ന യോഗത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, വിദേശകാര്യ മന്ത്രി എസ് ജയശങ്കർ, എൻഎസ്എ അജിത് ഡോവൽ എന്നിവർ പങ്കെടുത്തു.
ഇന്ത്യൻ പൗരൻമാരുടെ മടക്കം അടക്കമുള്ള വിഷയങ്ങളിൽ താലിബാന്റെ സമ്മർദ്ദങ്ങൾക്ക് വഴങ്ങില്ല. മടങ്ങാൻ ആഗ്രഹിക്കുന്ന എല്ലാ ഇന്ത്യൻ പൗരൻമാരെയും ഉടൻ അഫ്‌ഗാൻ വിടാൻ അനുവദിക്കണമെന്ന് ആവശ്യപ്പെടും. അഫ്‌ഗാനിലെ ഇന്ത്യൻ സ്‌ഥാനപതി കാര്യാലയങ്ങൾ ഇപ്പോഴത്തെ നിലയിൽ തുടരട്ടെ എന്നും യോഗം തീരുമാനിച്ചു. അത്യാവശ്യമായ നയതന്ത്ര ഇടപെടലുകൾ മാത്രം താലിബാനുമായി നടത്തിയാൽ മതിയെന്നും യോഗത്തിൽ ധാരണയായി.
താലിബാനുമായി ഇന്ത്യ ചര്‍ച്ചകള്‍ ആരംഭിക്കുന്നതിനെതിരെ ജമ്മു കശ്‌മീർ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്‌ദുള്ള കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. താലിബാനെ തീവ്രവാദ സംഘടനയായി കാണാൻ ഇന്ത്യ തയ്യാറാണോ എന്നത് കേന്ദ്രസര്‍ക്കാര്‍ വ്യക്‌തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
തീവ്രവാദ സംഘടനയാണെങ്കില്‍ സര്‍ക്കാര്‍ താലിബാനുമായി ചര്‍ച്ച നടത്തേണ്ട ആവശ്യം എന്താണ് എന്നായിരുന്നു ഒമർ അബ്‌ദുള്ള ചോദിച്ചത്. ദോഹയിൽ താലിബാനുമായി ഇന്ത്യൻ അംബാസിഡർ ചർച്ച നടത്തിയ വാർത്ത പുറത്തുവന്നതിന് പിന്നാലെയായിരുന്നു ഒമർ അബ്‌ദുള്ളയുടെ പ്രതികരണം.
Most Read: യൂത്ത് കോൺഗ്രസ് സംസ്‌ഥാന വക്‌താക്കളുടെ നിയമനം മരവിപ്പിച്ചു