ന്യൂഡെൽഹി: ഗൾഫിൽ നിന്ന് അടിയന്തര ആവശ്യങ്ങൾക്ക് പിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റില്ലാതെ നാട്ടിലേക്ക് വരാൻ അനുവദിച്ചിരുന്ന ഇളവ് നിർത്തലാക്കി കേന്ദ്രസർക്കാർ. എല്ലാ യാത്രക്കാരും എയർ സുവിധയിൽ പിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യണമെന്നാണ് നിർദ്ദേശം. സൗദി, കുവൈറ്റ് ഉൾപ്പടെയുള്ള രാജ്യങ്ങളിൽ നിന്ന് അടിയന്തരമായി നാട്ടിലേക്ക് മടങ്ങാനിരിക്കുന്നവർക്ക് ഇതോടെ തിരിച്ചടിയായി.
നാട്ടിലുള്ള ബന്ധുക്കളുടെ മരണം, അടക്കം തുടങ്ങിയ അത്യാവശ്യങ്ങൾക്കായി യാത്രക്കൊരുങ്ങുന്ന പ്രവാസികൾക്ക് പിസിആർ പരിശോധനയില്ലാതെ യാത്ര ചെയ്യാൻ നേരത്തെ അനുമതിയുണ്ടായിരുന്നു. ഈ ഇളവാണ് ഇപ്പോൾ നിർത്തലാക്കിയിരിക്കുന്നത്. നാട്ടിലേക്ക് വരുന്ന എല്ലാ പ്രവാസികളും ഇനി മുതൽ എയർ സുവിധയിൽ നിർബന്ധമായും രജിസ്‌റ്റർ ചെയ്യണം.
രജിസ്‌ട്രേഷൻ നടപടികൾക്ക് പിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്. എമർജൻസി എന്ന വിഭാഗത്തിൽ വിവരങ്ങൾ നൽകി ഇനി രജിസ്‌റ്റർ ചെയ്യാനാകില്ല. ഇതോടെ അത്യാവശ്യത്തിന് നാട്ടിൽ എത്തണമെങ്കിലും ഇനി പിസിആർ ഫലം വരുന്നത് വരെ കാത്തിരിക്കേണ്ടി വരും.
ദുബായ് വിമാനത്താവളം ടെർമിനൽ മൂന്നിലും ഷാർജ വിമാനത്താവളത്തിലും മൂന്നുമണിക്കൂറിനകം പിസിആർ പരിശോധനാ ഫലം കിട്ടുമെന്നതിനാൽ യുഎഇയിലെ പ്രവാസികൾക്ക് അടിയന്തരമായി നാട്ടിലേക്ക് പോകുന്നതിന് തടസമുണ്ടാകില്ല. എന്നാൽ, സൗദി, കുവൈറ്റ, ഖത്തർ തുടങ്ങിയ മറ്റ് ഗൾഫ് രാജ്യങ്ങളിൽ നിന്ന് അടിയന്തരമായി നാട്ടിലെത്തേണ്ടവർ പിസിആർ പരിശോധനാ ഫലത്തിനായി 12 മണിക്കൂർ വരെയെങ്കിലും കാത്തിരിക്കേണ്ടി വരും. ബൂസ്‌റ്റർ ഡോസ് കൂടി സ്വീകരിച്ചുതുടങ്ങിയ ഗൾഫിലുള്ളവർക്ക് ഏർപ്പെടുത്തിയ ഈ നിയന്ത്രണത്തിനെതിരെ എതിർപ്പുകൾ രൂക്ഷമാണ്.
Also Read: വാഹനരേഖകൾ പുതുക്കാൻ കൂടുതൽ സമയം; കാലാവധി നീട്ടി








































