ആലപ്പുഴ: സംസ്‌ഥാനത്ത് ഓൺലൈനിലൂടെ ലോട്ടറി തട്ടിപ്പ് വ്യാപകം; കേരള ലോട്ടറിയുടെ പേരിലാണ് തട്ടിപ്പ്. ഇത്തരക്കാരെ പിടികൂടാൻ ലോട്ടറി വകുപ്പിന്റ നേതൃത്വത്തിൽ പോലീസിന്റെ സഹായത്തോടെ പ്രത്യേക ഇന്റലിജൻസ് സംഘം രൂപീകരിച്ചു. ക്രൈം ബ്രാഞ്ച് ഡിവൈഎസ്‌പിയുടെ മേൽനോട്ടത്തിലാണ് അന്വേഷണം.
21ന് നറുക്കെടുപ്പ് നടക്കുന്ന പൂജാ ബമ്പർ ലോട്ടറിയുടെ അനധികൃത വിൽപന ഓൺലൈനിലൂടെ പൊടിപൊടിക്കുകയാണ്. ഫേസ്ബുക്ക്, വാട്സ്‌ആപ്പ് ഗ്രൂപ്പുകളിലൂടെയാണ് അനധികൃത വിൽപന. ഏജൻസികളാണെന്ന് അവകാശപ്പെടുന്നവർ ഇതിൽ കൊടുത്തിരിക്കുന്ന നമ്പറുകളിലേക്ക് വിളിച്ചാൽ വാട്‍സ്‌ആപ്പിലേക്ക് വിലാസം അയച്ചുതരാൻ ആവശ്യപ്പെടും. പണം ഏതെങ്കിലും ഡിജിറ്റൽ പേയ്‌മെന്റ് സംവിധാനം വഴി അയച്ചുനൽകിയാൽ മതി.
200 രൂപയുടെ ടിക്കറ്റിന് 100 രൂപ അധികം നൽകണം. അടിച്ചില്ലെങ്കിൽ ടിക്കറ്റ് തുക തിരിച്ച് നൽകുമെന്ന വാഗ്‌ദാനത്തിലാണ് ആളുകളെ കുരുക്കിലാക്കുന്നത്. ദിവസങ്ങൾക്കുള്ളിൽ ലോട്ടറി കയ്യിൽ എത്തിക്കുമെന്ന് പറയുമെങ്കിലും കിട്ടില്ല. ചിത്രമെടുത്ത് വാട്‍സ്‌ആപ്പിലൂടെ നൽകും. ഇതേ നമ്പറിന് സമ്മാനമടിച്ചാൽ മാത്രമേ തട്ടിപ്പാണെന്ന് തിരിച്ചറിയൂ.
മലപ്പുറത്ത് നിന്ന് ഇത്തരം തട്ടിപ്പുകാരെ പിടികൂടിയതായി അധികൃതർ പറയുന്നു. ഏതെങ്കിലും ഏജൻസികളാണ് ഇതിന് പിന്നിലെങ്കിൽ അവ കണ്ടെത്തി ലൈസൻസ് റദ്ദാക്കുന്നത് അടക്കമുള്ള നടപടികൾ സ്വീകരിക്കും. വിദേശത്തുള്ളവരാണ് കൂടുതലും തട്ടിപ്പിന് ഇരയാകുന്നത്.
സംഭവത്തിൽ വകുപ്പുതല അന്വേഷണവും ആരംഭിച്ചിട്ടുണ്ട്. സൈബർ സെല്ലിന് പരാതിയും നൽകിയിട്ടുണ്ട്.
Also Read: പ്രത്യേക നമ്പർ, ഡ്രൈവർമാർക്ക് പരിശീലനം; ആംബുലന്‍സുകളുടെ നിലവാരം ഉയർത്തുന്നു